കണ്ണൂർ ജില്ലയിൽ കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കുന്നതിന് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 28 മുതൽ വാക്‌സിനെടുക്കുന്നതിന് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. ജില്ലാ കലക്ടറുടെ വിചിത്ര ഉത്തരവിനെതിരെ നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തി. ടിപിആർകുറച്ചു കാണിക്കാനുള്ള തന്ത്രമാണ് ഉത്തരവിന് പിന്നിലെന്ന് കോർപറേഷൻ മേയർ ടിഒ മോഹനൻ ആരോപിച്ചു.

ജൂലൈ 28 മുതൽ നിബന്ധന നിലവിൽ വരും. തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് വാക്‌സിൻ നൽകുക. ലിസ്റ്റിലുള്ളവർ വാക്‌സിൻ സ്വീകരിക്കുന്നതിന് 72 മണിക്കൂറിനകമെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.

ഇതാണ് കണ്ണൂർ ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ ടിവി സുഭാഷ് ഇറക്കിയ ഉത്തരവ്. വാക്‌സിൻ എടുക്കേണ്ടവർ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്‌സിൻ ഉറപ്പ് വരുത്തണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ഈ ഉത്തരവ് പ്രായോഗികമല്ലെന്നും ടിപിആർ കുറച്ചു കാണിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാരോപിച്ച് കോർപറേഷൻ മേയർ ടി ഒ മോഹനൻ രംഗത്തെത്തി.

കളക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ച നിർദേശങ്ങൾക്ക് കമെന്റ് ബോക്‌സിലുംപ്രതിഷേധം ശക്തമാണ്. വാക്‌സിൻ ലഭ്യതയിൽ തന്നെ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴാണ്കളക്ടറുടെ വിചിത്ര ഉത്തരവെന്നാണ് ആക്ഷേപം.

ഇതിന് പിന്നാലെ ഉത്തരവ് തിരുത്തി കളക്ടർ വീണ്ടും രംഗത്ത് വന്നു. വാക്‌സിനേഷനായി ആന്റിജൻ ടെസ്റ്റഅ മതിയാകുമെന്നും, ടെസ്റ്റ് സൗജന്യമായിരിക്കുമെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. മാത്രമല്ല 15 ദവസത്തിനകം എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്നും കളക്ടർ നിബന്ധന മയപ്പെടുത്തി.