തിരുവനന്തപുരം: രണ്ടാംതരംഗമവസാനിക്കും മുന്‍പേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍. സിറോസര്‍വ്വേ പ്രകാരം 55 ശതമാനം പേര്‍ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും. സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്സിന്‍ എത്താത്തതും വലിയ വെല്ലുവിളിയാണ്. സീറോ സര്‍വ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

ബാക്കി 55 ശതമാനത്തിലധികം പേരും ഇനിയും രോഗബാധയ്ക്ക് സാധ്യതയുള്ളവരാണ്. കേരളത്തില്‍ കേസുകള്‍ രണ്ടാംതരംഗം അവസാനിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും കേസുകള്‍ വീണ്ടും ഉയരുകയാണ്. ആകെ ജനസംഖ്യയുടെ 38 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കാനാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്.

സ്ഥിരീകരിച്ച തീവ്രവകഭേദവും, ഉടനെ പ്രതീക്ഷിക്കുന്ന മൂന്നാംതരംഗവും മുന്നില്‍ക്കണ്ടാണ് പ്രതിദിന കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പുകള്‍. അതേസമയം കേസുകള്‍ കൂടുമ്ബോഴും ഗുരുതര രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാത്തത് മാത്രമാണ് ആശ്വാസം.

ഇപ്പോഴും ഐസിയുകള്‍ 43 ശതമാനവും വെന്റിലേറ്ററുകള്‍ 38 ശതമാനവും ഓക്സിജന്‍ കിടക്കകള്‍ 53 ശതമാനവും ഒഴിവാണ്. പൊടുന്നനെ വ്യാപനമുണ്ടായാല്‍ ഇത് നിറഞ്ഞു കവിയുകയും മരണസംഖ്യ കൂടുകയും ചെയ്യും. അതേസമയം ഇനിയും അടച്ചിട്ടുള്ള പ്രതിരോധം തുടരുന്നതിലും ഭിന്നാഭിപ്രായങ്ങള്‍ ശക്തമാവുകയാണ്.