ഹൂസ്റ്റണിലെ പ്രധാന കൗണ്ടികളിലൊന്നായ ഹാരിസ് കൗണ്ടിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന യെല്ലൊ അലര്‍ട്ടില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന ലവലില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നതെന്ന് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ് ജൂലൈ 22 നു പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

നിയന്ത്രണാതീതമായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്നാണു ലവല്‍ 2 ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിലൂടെ ജനങ്ങളെ അറിയിക്കുന്നതെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

വാക്സിനേറ്റ് ചെയ്യാത്തവര്‍ മറ്റുള്ളവരുമായുള്ള സമ്ബര്‍ക്കം കുറക്കണമെന്നും ഒത്തുചേരല്‍ ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്ബോള്‍ പബ്ലിക് ഹെല്‍ത്ത് ഗൈഡന്‍സ് പാലിക്കണമെന്നും ജഡ്ജി പറഞ്ഞു. വാക്സിനേഷന്‍ കുറഞ്ഞതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വ്യാപനത്തിനു കാരണമെന്നും ജഡ്ജി കുറ്റപ്പെടുത്തി. കഴിഞ്ഞ ചില ആഴ്ചകളായി ഡല്‍റ്റാ വേരിയന്‍റിന്‍റെ അതിശക്തമായ വ്യാപനം കൗണ്ടിയില്‍ ഉണ്ടാകുന്നതായും ജഡ്ജി കൂട്ടിചേര്‍ത്തു.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ടു മൂന്ന് ആഴ്ചയായി ഇരട്ടിച്ചിരിക്കുന്നു. വാക്സിനേറ്റ് ചെയ്യാത്തവരുടെ സുരക്ഷിതത്വത്തിനുവേണ്ടി എല്ലാവരും മാസ്ക്ക് ധരിക്കണമെന്നും ജഡ്ജി അഭ്യര്‍ഥിച്ചു. 2.1 മില്യണ്‍ ഹാരിസ് കൗണ്ടി ജനങ്ങളില്‍ 44.1 ശതമാനം പൂര്‍ണമായും വാക്സിനേറ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവര്‍ എത്രയും വേഗം വാക്സിനേഷന്‍ സ്വീകരിക്കണമെന്നും ഹിഡല്‍ഗ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍