വാഷിംഗ്ടണ്‍ ഡി‌സി: ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിൽ അമേരിക്കൻ മെത്രാൻ സമിതി ക്യൂബയിലെ മെത്രാൻ സമിതിക്കും, ക്യൂബൻ ജനതയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ജോസ് ഗോമസും നീതിക്കും സമാധാനത്തിനുമായുള്ള അമേരിക്കൻ മെത്രാൻ സമിതിയുടെ കീഴിലുള്ള കമ്മിറ്റി അധ്യക്ഷൻ ഡേവിഡ് മല്ലോയിയുമാണ് ക്യൂബയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. ഉപരോധം ഏർപ്പെടുത്തിയത് കൊണ്ടോ, വെല്ലുവിളിച്ചതു കൊണ്ടോ പ്രശ്നപരിഹാരം സാധ്യമാകില്ലെന്നും, മറിച്ച് പ്രശ്നങ്ങൾ പരസ്പരം കേട്ട്, പൊതുവായ ധാരണയിലെത്തി, എല്ലാ പൗരന്മാരുടെയും സഹായത്തോടുകൂടി തക്കതായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മെത്രാന്മാർ ചൂണ്ടിക്കാട്ടി.

അനുരഞ്ജനത്തിലൂടെ സമാധാനം സാധ്യമാക്കാൻ അമേരിക്കൻ സർക്കാരിനോട് മെത്രാൻ സമിതി ആഹ്വാനം ചെയ്തു. ക്യൂബയുടെ വളർച്ചയ്ക്കും, മാറ്റത്തിനും വേണ്ടി, പതിറ്റാണ്ടുകളായി സാംസ്കാരിക, വാണിജ്യ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വത്തിക്കാനോടും, ക്യൂബൻ മെത്രാൻമാരോടും അമേരിക്കൻ മെത്രാന്മാരും ആവശ്യപ്പെട്ട് വരുന്ന കാര്യമാണ്. ക്യൂബയിലെ ജനതയ്ക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാൻ പരിശുദ്ധ കന്യകാമറിയത്തോട് തങ്ങൾ പ്രാർത്ഥിക്കുന്നതായും അമേരിക്കൻ മെത്രാന്മാർ പറഞ്ഞു. ഏതാനും നാളുകൾക്കു മുമ്പ് തീവ്രവാദം വളർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്യൂബയെ അമേരിക്ക ഉൾപ്പെടുത്തിപ്പോൾ അമേരിക്കൻ മെത്രാൻ സമിതി അതിനെ വിമർശിച്ചിരുന്നു.

ആരോഗ്യരംഗത്ത് ക്യൂബ വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. കോവിഡ്-19 കേസുകൾ കൂടുതലുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൊന്നാണ് ക്യൂബ. ഇതിനിടയിൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം ആരോഗ്യ മേഖലയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ഭക്ഷണ സാധനങ്ങളുടെയും മരുന്നിന്റെയും ദൗർലഭ്യവും, കോവിഡ് അനാസ്ഥയും മറ്റനവധി പ്രശ്നങ്ങളുമാണ് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ഇറങ്ങുവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്.