മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. മുംബൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണിത്. വ്യാഴാഴ്ച മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേര്‍ മരിച്ചത്. ഒരിടത്ത് നിന്ന് 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റിടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി.

കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേരാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടത്. ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ച്‌ റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

കുടുങ്ങി കിടക്കുന്നവരോട് വീടിന്റെ മേല്‍ക്കൂരകളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും മാറിനില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പ്രദേശിക ഭരണകൂടങ്ങളുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെ സ്ഥിതിഗതികള്‍ വിലയിരുത്തി.

നാവികസേനയും രണ്ട് രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങള്‍, രണ്ട് തീര സംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേനയിലെ മൂന്ന് ടീം തുടങ്ങിയവരെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇത്തവണയാണ് ജൂലൈയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

മുംബൈയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള രത്നഗിരി ജില്ലയിലെ തീരപ്രദേശമായ ചിപ്ലൂണിന്റെ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായുള്ള മഴയെത്തുടര്‍ന്ന് ജലനിരപ്പ് 12 അടി വരെ ഉയര്‍ന്നു. ഇതോടെ വൃഷി നദി കരകവിഞ്ഞൊഴുകുകയും റോഡുകളും വീടുകളും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. നഗരത്തില്‍ വൈദ്യുതി വിതരണം തകരാറിലായി, ഫോണ്‍ കണക്ഷനുകളും തകരാറിലായി. സമര്‍പിത കോവിഡ് ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ ബോടുകളില്‍ രക്ഷപ്പെടുത്തി.