സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗം ബാധിച്ച്‌ മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി സ്വരൂപിച്ച 15 കോടി രൂപ എന്തുചെയ്തു എന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അപൂര്‍വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് സര്‍ക്കാരിനോട് വാക്കാല്‍ നിലപാട് ആരാഞ്ഞത്. രോഗം ബാധിച്ച്‌ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ ഇമ്രാന്‍ മുഹമ്മദ് എന്ന കുട്ടി കഴിഞ്ഞദിവസം മരിച്ചു. ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം അപൂര്‍വരോഗം ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കാനാകുമോ എന്ന് സര്‍ക്കാര്‍ അറിയിക്കണം. നിധിയിലേക്ക് സര്‍ക്കാര്‍വിഹിതമായ 15 ലക്ഷം അടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ചവരെ സാവകാശം തേടി.