ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്രാവിലക്ക് മൂലം പ്രവാസി മലയാളികള്‍ക്ക് ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
വിദേശരാജ്യങ്ങള്‍ കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച്‌ മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും ആശയക്കുഴപ്പത്തിനും പരിഹാരമായി മടങ്ങിപ്പോകേണ്ട പ്രവാസികള്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ വിദേശത്തു നിന്നും വന്നശേഷം മടങ്ങിപ്പോകേണ്ടവര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലിനായും സന്ദര്‍ശനത്തിനായും പോകേണ്ടവര്‍ എന്നിവരില്‍ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുവാദം നിഷേധിക്കപ്പെട്ട സാഹചര്യവുമുണ്ടായി. ആദ്യ ഡോസ് വിദേശത്തു നിന്നും സ്വീകരിച്ച്‌ നാട്ടിലെത്തിയവര്‍ക്ക് ചില വാക്സിനുകള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ സെക്കന്റ് ഡോസ് എടുക്കാന്‍ കഴിയാതെ മടക്കയാത്ര മുടങ്ങിയ സാഹചര്യവുമുണ്ട്.

ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയയ്ക്കുകയും അതാത് രാജ്യങ്ങളിലെ എംബസികളുമായി ആശയവിനിമയം നടത്തി പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളായ മലയാളികള്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത സ്ഥിതിവിശേഷം സംബന്ധിച്ച്‌ കെ ടി ജലീലിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ചില രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റ്, സമ്ബര്‍ക്ക വിലക്ക് സംവിധാനം സജ്ജമാക്കുവാനും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.