നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോകം ജപ്പാനില്‍ സംഗമിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം വൈകീട്ട് 4:30നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ വിശ്വ കായിക മാമാങ്കത്തിന് വേദിയാകുന്നത്. ഒളിമ്പിക്‌സിന്റെ ടോര്‍ച്ച്‌ റിലേ ഉദ്ഘാടന വേദിയില്‍ വൈകീട്ട് എത്തിച്ചേരും.

‘കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയില്‍ എന്ന ഒളിമ്പിക്‌സ് മുദ്രാവാക്യത്തില്‍ കാലോചിതമായ മാറ്റം വരുത്തിയുള്ള വിശ്വ കായിക മാമാങ്കമാകും ടോക്കിയോവിലേത്. കൊവിഡ് മഹാമാരി വരുത്തി വച്ച ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ലോകമെമ്ബാടുമുള്ള മനുഷ്യരുടെ ഒരുമ അനിവാര്യമായതിനാലാണ് ഈ ഒരു മാറ്റത്തിന് ഒളിമ്പിക്‌സ് സമിതി തയ്യാറായത്.
മുപ്പത്തിരണ്ടാമത് ഒളിമ്പിക്‌സ് വിരുന്നിനെത്തുമ്ബോള്‍ അതീവ ജാഗ്രതയിലാണ് ടോക്കിയോ. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ നടത്തുന്ന കായിക മാമാങ്കം ലോകം ആസ്വദിക്കുക ക്യാമറക്കണ്ണുകളിലൂടെ. വേദികളിലെല്ലാം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ കര്‍ശന നിയന്ത്രണങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ജപ്പാന്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 4:30ന് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാകും.

തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാകും ചടങ്ങിലേക്ക് ക്ഷണം. കൊവിഡ് മഹാമാരി അവസാനിക്കാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്. ലോകത്തെ വിസ്മയിപ്പിക്കുന്ന പതിവ് ഉദ്ഘാടന ചടങ്ങുകള്‍ അതിനാല്‍ ഇത്തവണയില്ല.
1964-ലെ ഒളിമ്പിക്സിന് ആതിഥ്യമരുളിയ ടോക്യോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വന്നെത്തുന്നത് ഇത് രണ്ടാംതവണയാണ്. ഉദ്ഘാടനച്ചടങ്ങുകളും സമാപന ചടങ്ങുകളും അത്ലറ്റിക്സും നടക്കുന്ന പ്രധാന സ്റ്റേഡിയം അടക്കം 42 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. കരാട്ടേ, ബേസ്ബോള്‍, സ്കേറ്റ് ബോര്‍ഡിങ്, സര്‍ഫിങ്, സ്പോര്‍ട്സ് ക്ലൈംബിങ് എന്നീ അഞ്ച് പുതിയ മത്സരയിനങ്ങള്‍ ഇക്കുറിയുണ്ട്.

33 മത്സര വിഭാഗങ്ങളിലെ 339 ഇനങ്ങളിലായി 206 രാജ്യങ്ങളില്‍ നിന്നുള്ള പതിനൊന്നായിരത്തോളം കായികതാരങ്ങള്‍ 17 ദിവസങ്ങളിലായി നടക്കുന്ന വിശ്വ കായിക മാമാങ്കത്തില്‍ മാറ്റുരക്കും. ഇ – വേസ്റ്റ് സംസ്കരണത്തിന്റെ പുത്തന്‍ മാതൃകയാണ് ടോക്കിയോ ഒളിമ്പിക്സില്‍ ജപ്പാന്‍ അവതരിപ്പിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള പഴയ ഗാഡ്ജറ്റുകളില്‍ നിന്ന് വേര്‍തിരിക്കുന്ന ലോഹങ്ങള്‍ കൊണ്ടാണ് വിജയികള്‍ക്കുള്ള മെഡലുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന അത്യപൂര്‍വ്വ പ്രത്യേകത കൂടിയുണ്ട്.

മത്സര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കാന്‍ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കില്ല; മെഡല്‍ ജേതാക്കളെ പോഡിയത്തില്‍ നിര്‍ത്തിയ ശേഷം ഒരു തളികയില്‍ മെഡലുകള്‍ നല്‍കുകയാണ് ചെയ്യുക. സാധാരണയുള്ള മെഡലുകള്‍ സ്വീകരിച്ച ശേഷമുള്ള ഹസ്തദാനമോ ആലിംഗനമോ ഇക്കുറി ഉണ്ടാകില്ല. നീലയും വെള്ളയും നിറങ്ങള്‍ കലര്‍ന്ന മിറൈറ്റോവയാണ് ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം . ഭാവി എന്നര്‍ഥംവരുന്ന മിറൈ, അനശ്വരം എന്നര്‍ഥമുള്ള തോവ എന്നീ രണ്ടു ജാപ്പനീസ് വാക്കുകള്‍ ചേര്‍ത്താണ് മിറൈറ്റോവയെ സൃഷ്ടിച്ചിരിക്കുന്നത്.
ജപ്പാനിലെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരെ കണ്ടെത്താന്‍ നടത്തിയ ‘യോഡാന്‍’ പദ്ധതിയിലൂടെയാണ് മിറൈറ്റോവ ഒളിമ്പിക്‌സ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.ജാപ്പനീസ് കലാകാരനായ റയോ തനിഗുച്ചിയാണ് മിറൈറ്റോവയെ രൂപകല്പനചെയ്തത്. പങ്കെടുക്കലാണ് പ്രധാനമെന്ന ഒളിമ്പിക്‌സ് മുദ്രാവാക്യത്തിന്റെ സ്പിരിറ്റോടെ ലോകത്തിലെ ഏറ്റവും വലിയ കായിക മേളക്ക് ഇന്ത്യ പങ്കെടുപ്പിക്കുന്നത് 119 താരങ്ങള്‍ ഉള്‍പ്പെട്ട വിപുലമായ സംഘത്തെയാണ്.
ഹോക്കിയിലും അത്ലറ്റിക്സിലും ഷൂട്ടിംഗിലുമാണ് കൂടുതല്‍ താരങ്ങള്‍. 85 മെഡല്‍ ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുക.ഇക്വസ്റ്റേറിയന്‍, ഫെന്‍സിങ്ങ് തുടങ്ങിയ ഇനങ്ങളില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്‌സ് പോരാട്ടങ്ങള്‍ക്കിറങ്ങും.

ഇതാദ്യമായാണ് മൂന്ന് സെയ്ലിങ്ങ് ഇവന്‍റുകളില്‍ ഇന്ത്യ ഒളിമ്പിക്‌സ് യോഗ്യത സ്വന്തമാക്കിയതെന്ന പ്രത്യേകതയും ഉണ്ട്. ആകെ ഒന്‍പത് മലയാളി താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്.ഉദ്ഘാടന മാര്‍ച്ച്‌ പാസ്റ്റില്‍ ബോക്സിംഗ് താരം എം.സി മേരി കോമും പുരുഷ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും ഇന്ത്യന്‍ പതാകയേന്തും.