പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത സ്പെഷ്യല്‍ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ ഭരണ-പ്രതിപക്ഷ തര്‍ക്കത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍. ഒരു ജനാധിപത്യ സംവിധാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍ ആ ആരോപണത്തിനുള്ള മറുപടി കേള്‍ക്കാനുള്ള സഹിഷ്ണുത പ്രകടിപ്പിക്കുക എന്നത് ഒരു മര്യാദയാണ്. ആ സാമാന്യ മര്യാദ ബി.ജെ.പിയ്ക്ക് ശീലമില്ല എന്നാണ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ നിന്നും വെളിവായിട്ടുള്ളത്. എന്തിനെയും ഏതിനെയും രാഷ്ട്രീയമായി മാത്രം സമീപിക്കുകയും ജനാധിപത്യം എന്ന സങ്കല്‍പ്പത്തെ തന്നെ നിരര്‍ത്ഥകമാക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ ഈ സമീപനം നാടിന്റെ നന്മയ്ക്കോ നാടിന്റെ വികസനത്തിനോ സഹായകരമാകും എന്ന് കരുതാനാകില്ല. ബി.ജെ.പി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടി വളരെ കൃത്യമായി വ്യക്തമാക്കിയതിന് ശേഷമാണ് ഇന്ന് നഗരസഭ കൗണ്‍സില്‍ യോഗം പിരിഞ്ഞത്. മറുപടി പറയാന്‍ അനുവദിക്കാതെ നഗരസഭ ഭരണസമിതിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആരോപണ ആഘോഷം തുടരാനുള്ള നീക്കമാണ് ഇതിലൂടെ അവസാനിച്ചത്. രേഖാമൂലം കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച വിശദീകരണം വൈകാതെ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതാണെന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജനാധിപത്യത്തെ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് എങ്ങനെയാണ് ?

ജനാധിപത്യമെന്ന ആശയത്തിന്റെ അന്ത:സത്ത തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിലൂന്നിയുള്ളതാണ്. ഇന്ന് നഗരസഭ കൗണ്‍സിലില്‍ നടന്ന സംഭവങ്ങള്‍ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി ജനാധിപത്യത്തെ ഏകാധിപത്യ പ്രവണതയുടെ പ്രയോഗം ആയിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പ്രവര്‍ത്തികളിലൂടെ അപമാനിച്ചിരിക്കുകയാണ് എന്ന് ഖേദപൂര്‍വ്വം പറയട്ടെ.

പട്ടികജാതി ക്ഷേമ ഫണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും പരാതികളും സംശയങ്ങളും ചര്‍ച്ച ചെയ്യാനായി ഇന്ന് സ്പെഷ്യല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ബിജെപി അംഗങ്ങള്‍ അവരുടെ സംശയങ്ങളും ആരോപണങ്ങളും പറയുകയുണ്ടായി. തുടര്‍ന്ന് അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും അവരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉള്ള മറുപടി പറയുവാന്‍ തുനിഞ്ഞ മേയറെയും മറ്റു ഇടതുപക്ഷ കൗണ്‍സില്‍ അംഗങ്ങളെയും തടസ്സപ്പെടുത്തുകയും കൗണ്‍സില്‍ ഹാളിന് മധ്യത്തില്‍ ഇറങ്ങി നിന്ന് ബഹളമുണ്ടാക്കുകയും കൂകി വിളിക്കുകയും ചെയ്ത് കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇത് എന്ത് തരം ജനാധിപത്യമാണ് എന്ന് മനസ്സിലാവുന്നില്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍ ആ ആരോപണത്തിനുള്ള മറുപടി കേള്‍ക്കാനുള്ള സഹിഷ്ണുത പ്രകടിപ്പിക്കുക എന്നത് ഒരു മര്യാദയാണ്. ആ സാമാന്യ മര്യാദ ബിജെപിയ്ക്ക് ശീലമില്ല എന്നാണ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ നിന്നും വെളിവായിട്ടുള്ളത്.

എന്തിനെയും ഏതിനെയും രാഷ്ട്രീയമായി മാത്രം സമീപിക്കുകയും ജനാധിപത്യം എന്ന സങ്കല്‍പ്പത്തെ തന്നെ നിരര്‍ത്ഥകമാക്കുകയും ചെയ്യുന്ന ബിജെപിയുടെ ഈ സമീപനം നാടിന്റെ നന്മയ്ക്കോ നാടിന്റെ വികസനത്തിനോ സഹായകരമാകും എന്ന് കരുതാനാകില്ല. ബിജെപി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടി വളരെ കൃത്യമായി തന്നെ നഗരസഭ കൗണ്‍സില്‍ വ്യക്തമാക്കിയതിന് ശേഷമാണ് ഇന്ന് നഗരസഭ കൗണ്‍സില്‍ യോഗം പിരിഞ്ഞത്. മറുപടി പറയാന്‍ അനുവദിക്കാതെ നഗരസഭ ഭരണസമിതിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആരോപണ ആഘോഷം തുടരാനുള്ള നീക്കമാണ് ഇതിലൂടെ അവസാനിച്ചത്. രേഖാമൂലം കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച വിശദീകരണം വൈകാതെ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതാണ്.

സുതാര്യമായും അഴിമതിരഹിതമായും നഗരസഭ ഭരണം മുന്നോട്ട് കൊണ്ട് പോകാനുള്ള പരിശ്രമങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അടിസ്ഥാനരഹിതവും രാഷ്ട്രീയലക്ഷ്യങ്ങളോടെയും ഉള്ള ആരോപണങ്ങളെ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിക്കുന്നു.