ന്യൂഡല്‍ഹി: ചൈനീസ് പട്ടാളത്തിലേയ്ക്ക് ടിബറ്റില്‍ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുളള ശ്രമങ്ങള്‍ ശക്തമാക്കി ചൈന. ടിബറ്റന്‍ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തില്‍ നിന്നും കുറഞ്ഞത് ഒരു യുവാവിനെയെങ്കിലും നിര്‍ബന്ധമായും സേനയില്‍ ചേര്‍ക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലഡാക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുളള 3,488 കിലോമീറ്റര്‍ നിയന്ത്രണ രേഖയില്‍ ചൈന സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
ഈ വര്‍ഷം പി.എല്‍.എ വിവിധ സര്‍വകലാശാലകളില്‍ നിന്നും 17നും 20നും ഇടയില്‍ പ്രായമുളള 70തോളം ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ സൈനിക സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പരിശീലനം നല്‍കാന്‍ ആരംഭിച്ചിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലെ ടിബറ്റന്‍ നിവാസികളുടെ നിയന്ത്രണ രേഖയെക്കുറിച്ചുളള അറിവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും ടിബറ്റില്‍ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പിന്നിലുണ്ട്.