മൂന്ന് ദിവസത്തെ പെരുന്നാൾ ഇളവുകൾക്ക് ശേഷം സംസ്ഥാനം ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങളിലേക്ക്. കൂടുതൽ ലോക്ഡൗൺ ഇളവുകൾ തത്ക്കാലം നൽകേണ്ടതില്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും.

ബക്രീദ് ഇളവു നൽകിയതിനെതിരെ സുപ്രീംകോടതി സർക്കാരിനെരൂക്ഷമായിവിമർശിച്ചതിന് പിന്നാലെയാണ് തീരുമാനം.ടി.പി.ആർ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിർത്താൻ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്ന് കോടതി നിർദേശം നൽകി. വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടെയ്ൻമെന്റ് ഫലപ്രദമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ സുപ്രിംകോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വർണക്കടകളും ചെരുപ്പ് കടകളും തുറക്കുമെന്ന് രേഖകളിൽ കാണാനില്ലെന്ന് ജസ്റ്റിസ് ആർഎഫ് നരിമാൻ നിരീക്ഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് സർക്കാർ കണ്ണുംപൂട്ടി പറയുകയാണെന്നും ഇളവുകൾ സംബന്ധിച്ച് കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രിംകോടതി പറഞ്ഞു.

പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് വാരാന്ത്യ ലോക്ഡൗണിൽ ഇളവ് അനുവദിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടുതൽ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയ്ക്കും പ്രവർത്തനാനുമതി ഉണ്ടായിരുന്നു. രാത്രി എട്ടുവരെയായിരുന്നു അനുമതി. എ,ബി,സി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകൾ ബാധകമാവുക. ഡി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളിൽ ഇന്നലെ ഒരു ദിവസത്തേക്ക് പെരുന്നാൾ പ്രമാണിച്ച് ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ ഈ ഇളവുകളെല്ലാം നിർത്തലാക്കി.

അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. പ്രതിദിന കേസുകൾ പതിനാറായിരം കവിഞ്ഞു. ടിപിആർ കുതിച്ചുയർന്ന് 11.91 ശതമാനമായതും ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. വെള്ളിയാഴ്ച മൂന്ന് ലക്ഷം കൊവിഡ് പരിശോധനകൾ അധികമായി നടത്താനാണ് തീരുമാനം