ബീജിംഗ്: കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. ചൈനീസ് ജല മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

1.6 ട്രില്യണ്‍ ക്യൂബിക്ക് ഫീറ്റ് ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അണക്കെട്ടുകളാണ് തകര്‍ന്നത് എന്നാണ് വിവരം. കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകളുടെ സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പര്‍പ്പിച്ചിരുന്നതിനാല്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മേഖലയില്‍ നിന്ന് 5000ത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്നര്‍ മംഗോളിയയിലെ ഹുലുനുബൂര്‍ പട്ടണത്തിന് സമീപമുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ 87 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ദക്ഷിണ പടിഞ്ഞാറന്‍ ചൈനയില്‍ മഴക്കെടുതി രൂക്ഷമാണ്. ഇതിന്റെ ഭാഗമായി സീയിച്യൂനാലിലുള്ള 14 നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഇവിടെ നിന്നും ആയിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.