നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തിന് വേണ്ടി മുടക്കിയിരുന്നത് കോടികള്‍. രാജ് കുന്ദ്രയ്ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തതെന്നാണ് വിവരം. രാജ് കുന്ദ്രയും പാര്‍ട്‌ണര്‍മാരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസില്‍നിന്ന് നീലച്ചിത്രങ്ങള്‍ അപ് ലോഡ് ചെയ്‌തതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നവി മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ടി സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നത്. ഈ കമ്ബനിയാണ് പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയവര്‍ക്ക് നീലച്ചിത്ര ആപ്പുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയതെന്ന് ഒരു സ്വകാര്യ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ് കുന്ദ്ര ഉള്‍പ്പടെയുള്ളവര്‍ കുറ്റകരമായി ഒന്നും ചെയ്‌തിട്ടില്ലെന്നാണ് പ്രതികളുടെ അഭിഭാഷകരുടെ വാദം. നീലച്ചിത്രങ്ങളില്‍ അഭിനയിച്ചവര്‍ മുതിര്‍ന്നവരാണെന്നും വ്യക്തമായ കരാര്‍ ഒപ്പുവച്ച്‌ സമ്മതത്തോടെയാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളതെന്നും അഭിഭാഷകര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച്‌ പൊലീസില്‍ പരാതി ലഭിക്കുന്നത്.

യുവതികളെയും യുവാക്കളെയും വെബ് സീരിസില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നീലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് ഫെബ്രുവരി നാലിന് മലാദിലെ ഒരു ബംഗ്ലാവില്‍ പൊലീസ് റെയ്‌ഡ് നടത്തുകയും അഞ്ച് പേരെ പിടികൂടുകയും ചെയ്‌തു.

അറസ്റ്റിലായ പ്രതികള്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ മൊബൈല്‍ ആപ്പുകളിലും അശ്ലീല വെബ്സൈറ്റുകളിലും അപ് ലോഡ് ചെയ്‌തിരുന്നു. ഇതോടെയാണ് നീലച്ചിത്ര റാക്കറ്റിന്‍റെ വ്യാപ്‌തി വലുതാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെ നടിയും മോഡലുമായ ഗെഹ്ന വസിഷ്‌ടും അറസ്റ്റിലാവുകയായിരുന്നു. കേസില്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ പിടിയിലാകുന്നത്.

ഫെബ്രുവരിയില്‍ തന്നെ രാജ് കുന്ദ്രക്കെതിരേ ആരോപണവുമായി മുംബയിലെ ചില നടിമാര്‍ രംഗത്തെത്തിയിരുന്നു. മുംബയ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര റാക്കറ്റിന്‍റെ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്നായിരുന്നു നടി സരിഗ ഷോന സുമന്‍റെ ആരോപണം. ഹോട്ട്ഷോട്ട് എന്ന നീലച്ചിത്ര ആപ്പ് കുന്ദ്രയുടേതാണെന്ന് ഈ മേഖലയിലെ എല്ലാവര്‍ക്കും അറിയാമെന്നും കേസില്‍ നേരത്തെ അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയ്ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സുമന്‍ പറഞ്ഞിരുന്നു.

ഹോട്ട്ഷോട്ടിന് പുറമേ കെന്‍ റിന്‍ എന്ന പേരിലും നീലച്ചിത്ര ആപ്പുകള്‍ ഇവര്‍ പുറത്തിറക്കിയിരുന്നു. ഇതും രാജ് കുന്ദ്രയുടേതാണെന്നായിരുന്നു ആരോപണം. അറസ്റ്റിലായ ഉമേഷ് കാമത്താണ് ഈ കമ്ബനിയുടെ സി ഇ ഒയെന്നും ഇയാള്‍ കുന്ദ്രയുടെ ബിനാമിയാണെന്നും നടി സപ്‌ന സപ്പുവും ആരോപണം ഉന്നയിച്ചിരുന്നു.

നീലച്ചിത്ര റാക്കറ്റിന്‍റെ ഇരയാണ് താനെന്ന് ചൂണ്ടിക്കാട്ടി നടി സപ്‌ന സപ്പു നിലവില്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്‌തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നിരവധിപേര്‍ തന്നെ മാനസികമായി ചൂഷണം ചെയ്തെന്നും അപമാനിച്ചെന്നും ആരോപിച്ച്‌ മുംബയ് സൈബര്‍ ക്രൈം സെല്ലിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.