ഉത്തരവാദിത്വ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുമെന്ന് അഞ്ച് വര്‍ഷം മുമ്ബ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ച കണയങ്കോട് പുഴയോരവും തുരുത്തുകളും ടൂറിസ്റ്റ് ഭൂപടത്തില്‍ എത്തുമോ ?. ചില സ്വകാര്യ ഏജന്‍സികള്‍ കണയങ്കോട് ഹോം ബോട്ട് സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ ഭരണകൂടങ്ങളോ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലോ ആവശ്യമായ പരിഗണന നല്‍കിയില്ല. എന്നാല്‍ കൊവിഡ് മഹാമാരി പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വലിയ സാമ്ബത്തിക പാക്കേജുകള്‍ നടപ്പാക്കുമ്ബോള്‍ ഉത്തരവാദിത്വ ടൂറിസത്തിന് ഉണര്‍വേകും. വൈവിദ്ധ്യമാര്‍ന്ന കണ്ടല്‍ കാടുകളും തുരുത്തുകളും കൊണ്ട് സമ്ബന്നമാണ് കണയങ്കോട് പുഴയും തുരുത്തുകളും. കോരപ്പുഴ മുതല്‍ അകലാപ്പുഴ വരെ നീണ്ടു കിടക്കുന്ന മനോഹരമായ ജലപാത ആരേയും ആകര്‍ഷിക്കും. കാപ്പാട്, പാറപ്പള്ളി, തിക്കോടി, ഇരിങ്ങല്‍ ഇവയ്‌ക്കൊപ്പം കണയങ്കോട്ടും ടൂറിസ്റ്റ് കേന്ദ്രമായി മാറുകയാണങ്കില്‍ നാടനും വിദേശികളുമായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും. ഇപ്പോഴത്തെ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടുകാരനായതിനാല്‍ അദ്ദേഹത്തിന് ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ വിനോദ സഞ്ചാര കേന്ദങ്ങളെ പരിചയപ്പെടുത്താനും കഴിയുമെന്ന വിശ്വാസത്തിലാണ് പുതിയ സംരംഭകര്‍.