ലഖ്‌നൗ: വരുന്ന ഉത്തര്‍ പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ മായാവതിയുടെ ബി.എസ്‌.പിയുമായോ സഖ്യമുണ്ടാക്കില്ലെന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌. ബി.ജെ.പി. സര്‍ക്കാരിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്‌ക്കണം. ചെറുകക്ഷികളെ ആണ് വിശ്വസിക്കാന്‍ കൊള്ളാവുന്നത് എന്ന് തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചിലാകും യു.പി. നിയമസഭാ തെരഞ്ഞെടുപ്പ്‌.

2019 ല്‍ ബി.എസ്‌.പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ആ പാര്‍ട്ടിയിലെ ചില നേതാക്കള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. 2017 ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോള്‍ യു.പി. ജനത നിരാകരിച്ചു. യുപി ജനത കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞതാണെന്നും അഖിലേഷ് പറഞ്ഞു. 403 അംഗ യു.പി നിയമസഭയില്‍350 സീറ്റുകളാണു ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു.

അതേസമയം വരുന്ന യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്‌ര നയിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു. പാര്‍ട്ടിയുടെ ക്യാപ്‌റ്റന്‍ പ്രിയങ്കയാണ്‌. സഖ്യം സംബന്ധിച്ചു ചര്‍ച്ച നടത്തും. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ലക്ഷ്യമിടുന്നത്‌ 300ന്‌ മുകളില്‍ സീറ്റുകളാണ്‌. ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ക്കു തുടക്കമായിക്കഴിഞ്ഞു.