ജമ്മു കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. ഗുപ്ക്കർ സഖ്യം സർവകക്ഷിയോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് ഏറെ നിർണായകമാണ് യോഗതീരുമാനങ്ങൾ. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ നിലനിൽക്കുന്ന ഭിന്നത മുതലെടുക്കാൻ ആയിരിക്കും കേന്ദ്ര സർക്കാരിന്റെ ശ്രമം.
ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശം ആയതിനുശേഷം ആദ്യമായാണ് ഭരണപരമായ വിഷയത്തിന്മേൽ ഒരു സർവകക്ഷിയോഗം നടക്കുന്നത്. കേന്ദ്രഭരണപ്രദേശം ആയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തും. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുന്നതിൽ കേന്ദ്ര സർക്കാരിന് എതിർപ്പില്ല. ഇത്തരത്തിൽ സർവകക്ഷിയോഗത്തിൽ ചർച്ച ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി മണ്ഡല പുനഃക്രമീകരണം ജമ്മു കശ്മീരിൽ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ അധികരിച്ചും ഇന്നത്തെ സർവകക്ഷിയോഗത്തിൽ ചർച്ചയുണ്ടാകും. യോഗത്തിന് എത്തുന്ന ഗുപ്ക്കർ സഖ്യത്തിന്റെ പ്രധാന ആവശ്യം ജമ്മു കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആയിരിക്കും. സർവകക്ഷിയോഗത്തിൽ പ്രതീക്ഷയുണ്ടെന്നും പ്രത്യേക പദവി പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല എന്നും സർവകക്ഷി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിക്കുന്ന യൂസഫ് തരിഗാമി പറഞ്ഞു.