തിരുവനന്തപുരം : ശാസ്‌താംകോട്ടയില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവും, സ്ത്രീധനം മൂലമുള്ള പീഡന മരണങ്ങളുമാണ് കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കേരളത്തില്‍ സ്ത്രീധന സംസ്‌കാരത്തെ വിമര്‍ശിച്ചും ചോദ്യം ചെയ്തും പ്രമുഖരടക്കം പലരും രംഗത്തെത്തിയിട്ടുണ്ട്.

പോലീസിന്റെ ക്രൈം റെക്കോര്‍ഡ് പ്രകാരം സ്ത്രീധന പീഡനത്തിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 66 സ്ത്രീകളാണ്. 2016-ല്‍ മാത്രം മരിച്ചത് 25 സ്ത്രീകളാണ്. 2017ല്‍ 12 പേരും 2018ല്‍ 17 പേരും 2019-ലും 2020-ലും ആറ് പേര്‍ വീതവുമാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ചത്.

ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച്‌ ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 1080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2018-ല്‍ 2046, 2019-ല്‍ 2991, 2020-ല്‍ 2715 എന്നിങ്ങനെയാണ് ഭര്‍തൃവീട്ടുകാരുടെ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍.

സ്ത്രീധന നിരോധന നിയമവും ഗാര്‍ഹിക പീഡന നിരോധന നിയമവും നിലനില്‍ക്കുമ്ബോഴും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കാര്യമായ കുറവുണ്ടാവുന്നില്ല എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ പോലീസും സര്‍ക്കാരും നടപ്പിലാക്കുന്നുണ്ട്. കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കുന്നു.