നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അൻപത്തിരണ്ടുകാരനായ പ്രതിക്ക് 10 വർഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ചുമത്തി. വെള്ളിക്കുളങ്ങര സ്വദേശി ലാലുവിന് തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദാണ് ശിക്ഷ വിധിച്ചത്.

2012 ലായിരുന്നു കേസിനാസ്പതമായ സംഭവം നടന്നത്. സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കുകയും നഗ്‌ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തി പല തവണ പീഡനത്തിനിരയാക്കുകയും ചെയ്തത്. തുടർന്ന് 2013 ഡിസംബറിൽ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വെള്ളികുളങ്ങര പൊലീസ് ക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും, പരമാവധി ശിക്ഷ നൽകണമെന്നുമുളള പോക്‌സോ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലിജി മധുവിന്റെ വാദം കണക്കിലെടുത്താണ് കോടതി പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്.