ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച്‌ രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് . 25 ശതമാനം കോവിഡ് വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നത് ചോദ്യം ചെയ്താണ് ബ്രിട്ടാസ് പരമോന്നത കോടതിയെ സമീപിച്ചത്.

കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം സമൂഹത്തില്‍ അസന്തുലിതാവാസ്ഥ സൃഷ്ടിക്കും എന്ന് ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നയം പണക്കാര്‍ക്കും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത് .

സ്വകാര്യ ആശുപത്രികളില്‍ വളരെ കുറച്ച്‌ വാക്‌സിന്‍ മാത്രമേ കുത്തിവയ്ക്കുന്നുള്ളു. അനുവദിച്ച വാക്‌സിന്റെ 17.05 ശതമാനം വാക്‌സിന്‍ മാത്രമേ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിച്ചിട്ടുള്ളു എന്നും സുപ്രീം കോടതിയില്‍ ബ്രിട്ടാസ് ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട് .

വാക്‌സിന്‍ നയo സംബന്ധിച്ച്‌ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കക്ഷി ചേരാനാണ് ജോണ്‍ ബ്രിട്ടാസ് അപേക്ഷ നല്‍കിയിരിക്കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ആര്‍ രാംകുമാറുമായി ചേര്‍ന്നാണ് കക്ഷി ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ആണ് അപേക്ഷ ഫയല്‍ ചെയ്തത്.