കേരളത്തിൽ പതിനൊന്നാം ക്ളാസ് പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തിൽ പരീക്ഷ നടത്തുമെന്നും അതിന് അനുമതി നൽകണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേറ്റ് സിലബ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേരളത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകൾ പൂര്‍ത്തിയായി. പതിനൊന്നാം ക്ളാസ് പരീക്ഷ സെപ്റ്റംബര്‍മാസത്തിൽ നടത്താനാണ് തീരുമാനം.

കൊവിഡ് ബാധിച്ചവര്‍ക്കും ലക്ഷണങ്ങൾ ഉള്ളവര്‍ക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. ആരോഗ്യവകുപ്പിന്‍റെ കൊവിഡ് പ്രോട്ടോക്കോൾ പൂര്‍ണമായും പാലിച്ചാകും ഇതെന്നും പരീക്ഷ നടത്താൻ അനുമതി നൽകണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേരളത്തിൽ പതിനൊന്നാം ക്ളാസ് പരീക്ഷ റദ്ദാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേരളത്തോട് സുപ്രീംകോടതി നിലപാട് തേടിയത്. ഉച്ചക്ക് ശേഷം 2 മണിക്ക് കേരളത്തിന്‍റെ സത്യവാംങ്മൂലം കോടതി പരിശോധിക്കും. സിബിഎസ്.ഇ കംപാര്‍ടുമെന്‍റ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും കോടതിക്ക് മുമ്പിലുണ്ട്. ഇക്കാര്യത്തിലും ഇന്ന് ഉത്തരവ് പ്രതീക്ഷിക്കാം.