കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെ ഭർത്താവ് കിരൺ സ്ത്രീധനത്തിൻ്റെ പേരിൽ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്ന് യുവതിയുടെ മാതാവ്. നൽകിയ കാറ് പോരെന്നും 10 ലക്ഷം രൂപ വേണമെന്നുമൊക്കെ കിരൺ ആവശ്യപ്പെട്ടിരുന്നു. പണം തരാൻ കഴിയില്ലെങ്കിൽ കാറ് വിറ്റ് നൽകണമെന്നും കിരൺ ആവശ്യപ്പെട്ടിരുന്നു എന്ന് മാതാവ് 24നോട് പ്രതികരിച്ചു.

“10 ലക്ഷം രൂപ വേണം, കാറ് വേണം, ഈ വണ്ടി പോര, വേറെ വണ്ടി വേണം, അതല്ലെങ്കിൽ വണ്ടി വിറ്റ് പണം കൊടുക്കണം അങ്ങനെയൊക്കെ പറഞ്ഞ് ഒരുപാട് പീഡിപ്പിക്കുമായിരുന്നു. മരണത്തിനു തലേന്ന് ഉച്ചക്ക് വിളിച്ചിരുന്നു. അടുത്ത മാസം പരീക്ഷയാണ്. കുറച്ച് പണം അക്കൗണ്ടിൽ ഇട്ട് തരണം എന്ന് പറഞ്ഞു. കിരൺ പണം തരില്ലെന്നും വഴക്ക് പറയും എന്നുമാണ് അവൾ പറഞ്ഞത്. കയ്യിലുള്ള പണം അക്കൗണ്ടിൽ ഇട്ട് തരാമെന്ന് ഞാൻ പറഞ്ഞു. ജോലിക്ക് വിടുന്നതൊന്നും കിരണിന് ഇഷ്ടമല്ലായിരുന്നു. സർക്കാർ ജോലി അല്ലാതെ മറ്റ് ജോലികൾക്ക് പോകണ്ടെന്ന് പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും പഠിച്ച് ജോലി വാങ്ങണം എന്ന് അവൾക്കുണ്ടായിരുന്നു. കൂട്ടുകാരൊക്കെ പറയുമായിരുന്നു, പഠിച്ച് ജോലി കിട്ടുമ്പോൾ കിരണിൻ്റെ സ്വഭാവം മാറുമെന്ന്. കിരണിൻ്റെ അമ്മ മോൻ്റെ സൈഡിലേ നിൽക്കൂ. അതും ഇതുമൊക്കെ പറയുമായിരുന്നു. കിരൺ ദേഷ്യക്കാരനാണ്. അപ്പോൾ അടിക്കും, വീട്ടുകാരെ പറയും. ഇവിടെ വീട്ടിൽ ഫോൺ വിളിക്കാനോ മെസേജ് ചെയ്യാനോ ഒന്നും സമ്മതിക്കുമായിരുന്നില്ല. അപ്പോൾ അമ്മയെ എങ്കിലും വിളിക്കട്ടെ അന്ന് അവൾ പറഞ്ഞു. അങ്ങനെയാണ് എന്നെ വിളിച്ചിരുന്നത്. അവൻ ജോലിക്ക് പോയാൽ എന്നെ വിളിക്കും. കുളിമുറിയിലൊക്കെ പോയാണ് വിളിക്കുന്നത്. മെസേജ് ചെയ്യരുതെന്ന് എന്നോട് പറഞ്ഞിരുന്നു. അവൻ കണ്ടാൽ ഫോൺ തല്ലിപ്പൊട്ടിക്കും. ഇപ്പോൾ തന്നെ ഇത് അഞ്ചാമത്തെ ഫോൺ ആണ്.”- അമ്മ പറഞ്ഞു.

“കാർ ആയിരുന്നു പ്രശ്നം. ഇതിൽ മൈലേജ് കിട്ടില്ല, വേറെ വണ്ടി വേണം എന്നതായിരുന്നു പ്രശ്നം. വേറെ കാർ വാങ്ങിത്തരാനോ വിറ്റ് തരാനോ കഴിയില്ലെന്ന് ഞങ്ങൾ പറഞ്ഞു. അല്ലെങ്കിൽ 10 ലക്ഷം രൂപ തരണം എന്നായിരുന്നു. അതും പറ്റില്ലെന്ന് പറഞ്ഞു. മകളോട് പറഞ്ഞത്, കുറച്ചുകൂടി നോക്കിയിട്ട് ഇവൻ്റെ സ്വഭാവം നോക്കിയിട്ട് പണം തരാമെന്നായിരുന്നു. പൊലീസ് കേസ് ആയതിനു ശേഷം മാർച്ച് 25ആം തിയതി എൻഎസ്എസുകാർ യോഗം വച്ചിരുന്നതാണ്. 17ന് അവൻ്റെ ബർത്ത്ഡേ ആയിരുന്നു. അന്ന് കോളജ് പരീക്ഷ കഴിഞ്ഞിട്ട് അവൻ വിളിച്ചുകൊണ്ട് പോയി. അവിടെ എത്തിയിട്ടാണ് വിസ്മയ കാര്യം അറിയിച്ചത്. പിന്നെ ചർച്ച നടന്നുമില്ല. അവർ ഇവിടേക്ക് വന്നിട്ടുമില്ല.”- അമ്മ പറഞ്ഞു.