കൊല്ലം ∙ ‘അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ..പരീക്ഷ എഴുതാന്‍ സമ്മതിക്കുന്നില്ല.. അമ്മയെ വിളിച്ച് അവള്‍ അവസാനം പറഞ്ഞത് ഇതാണ്. ഞാന്‍ അത് ഇപ്പോഴാണ് അറിയുന്നേ. എന്റെ പെങ്ങള്‍ക്ക് വന്നത് ഇനി ആര്‍ക്കും വരരുത്. അവന്‍ ഒരു സൈക്കോയാണ്. നീതി വേണം. കേരളവും മാധ്യമങ്ങളും പൊലീസും ഒപ്പം നില്‍ക്കണം. ‘
കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയയെ ശൂരനാട് പോരുവഴി അമ്ബലത്തുഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരണ്‍. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിജിത്തിന്റെ വാക്കുകള്‍:
‘ഒരു ദിവസം രാത്രി കാര്‍ വീട്ടില്‍ െകാണ്ടുവന്ന ശേഷം എന്റെ പെങ്ങളെ കിരണ്‍ വീടിന്റെ മുന്നിലിട്ട് തല്ലി. ചോദിക്കാന്‍ ചെന്ന എന്നെയും തല്ലി. അതു പൊലീസ് കേസായി. സ്ഥലത്തെത്തിയ എസ്‌ഐയെയും തല്ലാന്‍ പോയി. അദ്ദേഹത്തിന്റെ ഷര്‍ട്ട് ഇവന്‍ വലിച്ചുപൊട്ടിച്ചു. പിന്നെ മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോള്‍ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. പിറ്റേന്ന് സ്റ്റേഷനിലെത്തിയപ്പോള്‍ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഇടപെട്ട് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു.
പെങ്ങളുടെ ഭാവിയാണ്, ഇനി ഇങ്ങനെയൊന്നും ആവര്‍ത്തിക്കില്ലെന്ന് എഴുതി തന്നു. അതില്‍ ഞാനും ഒപ്പിട്ടു. ആ ഒപ്പിന്റെ വിലയാണ് എന്റെ പെങ്ങളുടെ മൃതദേഹം വീടിന് മുന്നിലെത്തിച്ചത്. പിന്നീട് എന്റെ പെങ്ങള്‍ രണ്ടുമാസം വീട്ടില്‍ തന്നെ നിന്നു. പരീക്ഷയ്ക്ക് പോയി തുടങ്ങിയപ്പോള്‍ അവന്‍ ഫോണ്‍ വിളിച്ച് അവളെ വീണ്ടും മയക്കി. കോളജില്‍ ചെന്ന് അവളെ കൂട്ടിക്കൊണ്ടുപോയി.
പിന്നെ അവള്‍ എന്നെയോ അച്ഛനെയോ വിളിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പോയത് െകാണ്ടാകും അവള്‍ പിന്നെ ഞങ്ങളെ വിളിക്കാതിരുന്നത്. എന്റെയും അച്ഛന്റെയും ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തു. ഞാന്‍ വാങ്ങിക്കൊടുത്ത ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു. അമ്മയെ മാത്രം വിളിക്കും. അവസാനം വിളിച്ചപ്പോള്‍ പരീക്ഷയെഴുതാന്‍ സമ്മതിക്കുന്നില്ലെന്നും ആയിരം രൂപ അയച്ചുതരുമോ എന്നും അവള്‍ ചോദിച്ചതായി അമ്മ ഇപ്പോഴാണു പറയുന്നത്.