സാമ്പത്തിക രംഗത്ത് സുപ്രധാന നീക്കവുമായി തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാമ്പത്തിക ഉപദേശക സമിതിയിൽ മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ, നൊബേൽ സമ്മാന ജേതാവ് എസ്തർ ഡെഫ്‌ലോ എന്നിവരെ ഉൾപ്പെടുത്തി.

ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെയാണ് സാമ്പത്തിക രംഗത്ത് തമിഴ്‌നാട് സർക്കാരിന്റെ നിർണായക നീക്കം. മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ, നോബൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞന എസ്തർ ഡെഫ്‌ലോ, കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, സാമ്പത്തിക വിദഗ്ധനും സാമൂഹിക ശാസ്ത്രജ്ഞനുമായ ജീൻ ഡ്രീസ്, കേന്ദ്ര ധനകാര്യമന്ത്രാലയ സെക്രട്ടറിയായിരുന്ന എസ്. നാരായൺ തുടങ്ങിയ 5 പേര് അടങ്ങുന്നതാണ് സമിതി.

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിമർശകൻ രഘുറാം രാജനെ സമിതിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടുത്തിയതാണ് ശ്രദ്ധേയ നീക്കം. നേരത്തെ തമിഴ്‌നാട് പൊലീസിന്റെ വിജിലൻസ്, അഴിമതി വിരുദ്ധ വിഭാഗം തലവനായി ഐപിഎസ് ഉദ്യോഗസ്ഥൻ പി. കന്തസ്വാമിയെ ഡിഎംകെ സർക്കാർ നിയമിച്ചതും ഏറെ ചർച്ചയായിരുന്നു.