ചെന്നൈ: തമിഴ്‌നാട്ടില്‍ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു കുട്ടിയും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. വിരുദ്‌നഗര്‍ ജില്ലയില്‍ ശിവകാശിക്ക് സമീപം തയില്‍പ്പട്ടിയിലെ പടക്ക നിര്‍മാണ യൂണിറ്റിലായിരുന്നു പൊട്ടിത്തെറി.

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാല കേന്ദ്രമാണ് ശിവകാശി. രാജ്യത്ത് ആഘോഷവേളകളില്‍ ഉപയോഗിക്കുന്ന 90 മുതല്‍ 95 ശതമാനം വരെ പടക്ക സാമഗ്രികളും ഉല്‍പ്പാദിപ്പിക്കുന്നത് ഇവിടെയാണ്. 800 മില്ല്യണ്‍ ഡോളറാണ് ഇവയിലൂടെ നേടുന്ന വരുമാനം