കൊച്ചി: മരംമുറി കേസില്‍ നിന്നും ഫോക്കസ് മാറ്റാനാണ് മുഖ്യമന്ത്രി ബ്രണ്ണന്‍ വിഷയം പെരുപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്. പ്രസിദ്ധീകരിക്കരുതെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞ ഭാഗങ്ങളാണ് അഭിമുഖത്തില്‍ വന്നതെന്ന് കെ സുധാകരന്‍ വിശദീകരിച്ചിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. അഭിമുഖം പെരുപ്പിച്ച്‌ വാര്‍ത്ത സമ്മേളനത്തില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഉചിതമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്ക് വയ്ക്കാനാണ് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം വിളിക്കുന്നതെന്നും ഇതിനിടയില്‍ 40 മിനിറ്റ് സുധാകരന് മറുപടി പറയാന്‍ മാറ്റിവച്ചതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത് മരംമുറി വിഷയത്തില്‍ നിന്ന് ഫോക്കസ് മാറ്റാനാണ്. അഭിമുഖം പ്രസിദ്ധീകരിച്ച സമയത്ത് തന്നെ സുധാകരന്‍ എഡിറ്ററെ പരാതി അറിയിച്ചിരുന്നു. എന്നിട്ടും വിവാദം വളര്‍ത്താനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. വിവാദം തുടങ്ങി വച്ചത് സുധാകരന്‍ ആണെന്ന അഭിപ്രായമില്ലെന്നും കെ സുധാകരനെ സിപിഎമ്മിന് പേടിയാണെന്നും’ അദ്ദേഹം പ്രതികരിച്ചു. സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയപ്പോള്‍ ഭയപ്പെടുന്നുവെന്നതിനുള്ള തെളിവാണ് മുഖ്യമന്ത്രിയുടെ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.