ഫൊക്കാന ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ഷോപ്പ് ബിരുദദാന ചടങ്ങ് നടത്തി

സ്വന്തം ലേഖകൻ

ന്യൂജേഴ്‌സി: ആഗോളവൽക്കരണത്തിന്റെ പരിണിതഫലമായി ഇന്ന് ലോകരാജ്യങ്ങൾ തമ്മിലുള്ള അതിരുകൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സമ്പദ്‌വ്യവസ്ഥകളും സംസ്കാരങ്ങളും തമ്മിലുള്ള അതിർവരമ്പുകളും അതിവേഗം അപ്രത്യക്ഷമാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫൊക്കാനാ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക് ഷോപ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത 23 വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇൻറർനെറ്റ് യുഗത്തിലെ വിവര വിസ്ഫോടനകളും ശാസ്ത്ര-സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളും ലോകരാജ്യങ്ങളിലും നമ്മുടെ ജീവിതങ്ങളിലും സമഗ്രമായ മാറ്റം വരുത്തിയെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു. ഇന്നത്തെ അവസ്ഥയിൽ, സമയവും സ്ഥലവും പോലുള്ള ആശയങ്ങളുടെ പ്രസക്തി ഇല്ലാതായി. ഏത് രാജ്യത്തുള്ളവർക്കും ഏത് സമയത്തും പരസ്പരം ബന്ധപ്പെടാനാകുന്നുണ്ട്. പരസ്പരം ബന്ധിതമായിരിക്കുന്നത് ഒരു കലയാണ്. അത് സായത്തമാക്കുന്നതിലും ഈ വർ‌ക്ക്‌ഷോപ്പിൽ പങ്കെടുത്തവരെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് താൻ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ആശയങ്ങൾ സമന്വയിപ്പിക്കുന്ന രീതിയും വർക്ക് ഷോപ്പിലൂടെ സായത്തമാക്കിയിട്ടുണ്ടെന്നും താൻ കരുതുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ലീഡർ‌ഷിപ്പ് അഥവാ നേതൃപാടവം ഒരാളെ പഠിപ്പിച്ചെടുക്കാവുന്ന ഒന്നല്ല; ഉള്ളിൽ‌ നിന്നും വികസിപ്പിക്കേണ്ട ഒന്നാണത്. നിങ്ങളുടെ ആത്മവിശ്വാസം വളർത്തുക, തുറന്നു സംസാരിക്കുക, പ്രതിബന്ധങ്ങളെ മറികടന്ന് നിങ്ങളുടെ ആശയങ്ങൾ സ്വധൈര്യം പ്രകടിപ്പിക്കുക. മറ്റുള്ളവരുടെ വികാരങ്ങളോട് സംവേദനക്ഷമതയുള്ളതും വിവേകമുള്ളതുമായ വ്യക്തിത്വത്തിന് ഉടമയായെങ്കിൽ മാത്രമേ ഒരാൾക്ക് നല്ല നേതാവാകാൻ സാധിക്കൂ.

യഥാർത്ഥ നേതാവ് മറ്റുള്ളവരുടെ സന്തോഷങ്ങളും സങ്കടങ്ങളും സ്വന്തം അതിരുകളും മറ്റുള്ളവരുടെ കഴിവുകളും പോരായ്മകളും ഒരുപോലെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കും. ഞാൻ എന്ന ചിന്തയിൽ നിന്ന് നമ്മൾ എന്ന ചിന്തയ്ക്ക് മാത്രമേ അവിടെ പ്രസക്തി കാണൂ.

കേരളത്തിന്റെ പ്രതിസന്ധിയിൽ പ്രവാസികൾക്കും ആശങ്കയുണ്ടെന്ന് താൻ മനസ്സിലാക്കുന്നതായും മന്ത്രി പറഞ്ഞു. പലപ്പോഴും ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ജന്മനാടും മാതൃഭാഷയും അമേരിക്കയിലോ കാനഡയിലോ എവിടെ താമസമാക്കിയാലും, മലയാളികളുടെ ഹൃദയത്തിൽ എന്നും ആഴത്തിൽ വേരൂന്നിയവ തന്നെയാണെന്നതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റാൻ സർക്കാർ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ ദൗത്യം ഏറ്റെടുക്കുന്നതിനും മലയാണ്മയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ ഭാഗഭാക്കാക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയാണ്.

കേരളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പറക്കുകയും അജ്ഞാതമായ ഭൂമികയിൽ തങ്ങളുടെ സൃഷ്ടിപരമായ കഴിവ് പ്രയോജനപ്പെടുത്തുന്നതുമായ അനേകരുണ്ട്. എല്ലാ മേഖലകളിലും ഏറ്റവും മികച്ചുനിൽക്കുന്നവർ മറ്റു രാജ്യങ്ങളിൽ ചേക്കേറുന്നതും സ്ഥിരതാമസമാക്കുന്നതും അവരുടെ പ്രതിഭയ്ക്ക് അവിടെ അംഗീകാരം ലഭിക്കുന്നതും മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുങ്ങുന്നതും കൊണ്ടാണെന്നും താൻ മനസിലാക്കുന്നതായും മന്ത്രി പറഞ്ഞു.

വരും കാലങ്ങളിൽ,കേരളത്തിലെ ആളുകളുടെ മികവ് സ്വന്തം മണ്ണിന് പ്രയോജനപ്പെടുന്ന രീതിയിൽ മാറുന്നത് കാണാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ ഈ വിറങ്ങലിക്കുന്ന സാഹചര്യത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ലോകരാജ്യങ്ങളിൽ കഴിയുന്ന മലയാളികൾ അതിനായി സംസ്ഥാന സർക്കാരിന്റെ പ്രയത്നങ്ങൾക്ക് ഫൊക്കാനയുടെ പിന്തുണ മുൻപെന്നപോലെ തുടർന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടറായ ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണൽ ഗവര്‍ണറും ജില്ലാ ഡയറക്ടറുമായ ഡോ. വിജയന്‍ നായരുടെ സഹായത്തോടെയും മാര്‍ഗനിര്‍ദേശത്തോടെയും തയ്യാറാക്കിയ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു. മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിജയികള്‍ക്ക് ഫൊക്കാന പ്രസിഡന്റ് ജോജി വര്‍ഗ്ഗീസ് സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്യുമെന്ന് ഫൊക്കാനാ യൂത്ത് ക്ലബ്ബ് ചെയര്‍ പേഴ്‌സണ്‍ രേഷ്മാ സുനില്‍ അറിയിച്ചു. ചടങ്ങിൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുകയും ചെയ്തു.