അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ. റോഡുകളുടെയും ടണലുകളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങളും മറ്റും അതീവ ദുഷ്‌കരമായ കാലാവസ്ഥയിലും കഴിഞ്ഞ ഒരു വര്‍ഷമായി യുദ്ധകാല അടിസ്ഥാനത്തിലാണു നടപ്പാക്കുന്നത്.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച 12 റോഡുകളുടെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. അരുണാചല്‍ പ്രദേശിലാണ് ഇതില്‍ 9 പാതകളും. ലഡാക്കിലും ജമ്മുവിലുമാണു മറ്റുള്ളവ. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും ആരെങ്കിലും കടന്നുകയറ്റത്തിനു ശ്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കുമെന്ന് അസമില്‍ നടന്ന ചടങ്ങില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

സൈനികരെയും ആയുധങ്ങളും എത്രയും പെട്ടെന്ന് അതിര്‍ത്തി മേഖലയില്‍ വിന്യസിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണു പുരോഗമിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പൂര്‍ണമായ അയവ് വരാത്ത സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സൈന്യം. ചൈനാ അതിര്‍ത്തിയില്‍ 4,643 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. 74 പാലങ്ങളും 33 ബെയ്‌ലി പാലങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചിട്ടുണ്ട്.