ഓണ്‍ലൈന്‍ ഗെയിം വഴി ഒന്‍പതാം ക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ. ആലുവയിലാണ് സംഭവം. അമ്മയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയാണ് വിദ്യാര്‍ത്ഥി നഷ്ടപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തി. ‘ഫ്രീ ഫയര്‍’ എന്ന ഗെയിം കളിച്ചാണ് പണം നഷ്ടപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കുട്ടി ഒരു സമയം നാല്‍പത് മുതല്‍ നാലായിരം രൂപ വരെ ചാര്‍ജ് ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.