അണ്‍ലോക്ക് രണ്ടാം ദിനത്തിലേക്ക് കടന്നു. ഇന്ന് മുതല്‍ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിരത്തിലോടുകയാണ്.ഒറ്റ -ഇരട്ട അക്ക നമ്ബറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ ഓടുക. ഈ മാനദണ്ഡം അനുസരിച്ച്‌ ഇന്ന് ഒറ്റ അക്ക നമ്ബര്‍ ബസുകള്‍ക്കാണ് നിരത്തിലിറങ്ങാന്‍ അനുമതിയുള്ളത്.

തിങ്കളാഴ്ച ദിവസം ഇരട്ട അക്ക നമ്ബറിന്റെ ബസുകള്‍ സര്‍വീസ് നടത്താം.ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതേ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്വകാര്യബസുകള്‍ക്ക് നിരത്തിലെത്താമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്തണം. ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്‌ആര്‍ടിസി ഇന്നലെ തന്നെ സര്‍വ്വീസ് ആരംഭിച്ചിരുന്നു. കെഎസ്‌ആര്‍ടിസി 1528 സര്‍വ്വീസുകളാണ് നടത്തിയത്. കെഎസ്‌ആര്‍ടിസി തിരുവനന്തപുരം സോണിന് കീഴില്‍ 712, എറണാകുളം സോണിന് കീഴില്‍ 451, കോഴിക്കോട് സോണിന് കീഴില്‍ 365 സര്‍വ്വീസുകളാണ് നടത്തിയത്. ആകെ നടത്തിയ 1528 സര്‍വ്വീസുകളില്‍ 583 ദീര്‍ഘദൂര സര്‍വ്വീസുകളാണ്.

നാല്‍പ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സംസ്ഥാനം തുറന്നതോടെ ജനജീവിതം പതിയെ സാധാരണനിലയിലേക്ക് മാറി വരികയാണ്.സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളെല്ലാം സജീവമായിട്ടുണ്ട്. ഇളവുകളുള്ള 147 തദ്ദേശസ്ഥാപന പരിധികളിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയത്. അതേസമയം സംസ്ഥാനത്താകെ 25 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്.