പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനി ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നെന്ന് പൊലീസ്. കൊലപാതകം നടത്തിയത് പ്രതി വിനീഷ് തനിച്ചാണെന്നും പെൺകുട്ടിയെ ശല്യം ചെയ്തതിന് മൂന്ന് മാസം മുൻപ് പ്രതിയെ താക്കീത് ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത വിനീഷിനെ ചോദ്യം ചെയ്യുകയാണ്.

ഇന്ന് രാവിലെ 8 മണിയോടെയാണ് പ്രതി വിനീഷ്(21), ദൃശ്യ(21) യുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി രണ്ടാം നിലയിലുള്ള മുറിയിലെത്തി കുത്തികൊലപ്പെടുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ (13)യ്ക്കും പരുക്കേൽക്കുകയായിരുന്നു. ദൃശ്യയുടെ അച്ഛന്റെ ഉടമസ്ഥയിലുള്ള പെരിന്തൽമണ്ണയിലെ കടയിൽ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയെന്ന് സംശയിക്കുന്നതായി പൊലീസും നാട്ടുകാരും പറയുന്നു.

അതേസമയം, പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഇപ്പോൾ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.