തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡിതര ചികിത്സ മുടങ്ങിയെന്ന് വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ തള്ളി പി. ജി ഡോക്ടര്‍മാരുടെ സംഘടനയാണ് രംഗത്തുവന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡിതര ചികിത്സ മുടങ്ങുന്നുണ്ടെന്ന് പി.ജി ഡോക്ടര്‍മാര്‍ പറയുന്നു. മാര്‍ച്ച്‌, മെയ് മാസങ്ങളിലെ കണക്ക് നിരത്തിയാണ് ഡോക്ടര്‍മാരുടെ സംഘടന ഇക്കാര്യം വ്യക്തമാക്കുന്നത്.

കൊവിഡ് സാഹചര്യത്തിലും മെഡിക്കല്‍ കോളജില്‍ കോവിഡിതര ചികിത്സ നടക്കുന്നുണ്ടെന്നായിരുന്നു സൂപ്രണ്ട് വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൂപ്രണ്ട് പ്രസ്താവന ഇറക്കിയിരുന്നു. ഇതിനെ തള്ളിയാണ് പി.ജി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. മാര്‍ച്ച്‌ മാസം 1300 ഓളം പേര്‍ക്ക് കിടത്തി ചികിത്സ ഉള്‍പ്പെടെ നല്‍കിയത് മെയ് മാസം എത്തിയപ്പോള്‍ 300 ആയി കുറഞ്ഞെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ക്യാന്‍സര്‍ അനുബന്ധമായതടക്കം 321 ശസ്ത്രക്രിയകള്‍ മാര്‍ച്ച്‌ മാസം നടന്നു. മെയ് മാസം അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നത്. ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും കൊവിഡ് ഡ്യൂട്ടി നല്‍കിയതിനാല്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ മെയ് മാസം അടഞ്ഞു കിടന്നു. സ്‌ട്രോക്ക് ക്ലിനിക്കില്‍ പ്രതിമാസം 30 കേസുകള്‍ ഉണ്ടായിരുന്നത് മെയ് മാസം, പത്തായി ചുരുങ്ങിയെന്നും പി.ജി ഡോക്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. ഇ ഹെല്‍ത്ത് മുഖേന രേഖപ്പെടുത്തുന്നതിനാല്‍ വിവരാവകാശം വഴി വിവരങ്ങള്‍ ലഭിക്കുമെന്നും പി.ജി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം.