അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഓഹരികളുള്ള നാല് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എന്‍.എസ്.ഡി.എല്‍) മരവിപ്പിച്ചു. അല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നീ നാല് വിദേശ ഫണ്ടുകളാണ് മരവിപ്പിച്ചത്.

ഇവക്ക് അദാനി ഗ്രൂപ്പിന്റെ കമ്പനികളിലായി 43,500 കോടിയുടെ ഓഹരികളുണ്ട്. കള്ളപ്പണം തടയല്‍ നിയമം(പിഎംഎല്‍എ) അനുസരിച്ച്‌ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താത്തത്തിനെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് മുമ്പ് ഈ വിദേശഫണ്ടുകള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.

അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഫണ്ടുകള്‍ക്ക് നിലവിലുള്ള ഏതെങ്കിലും സെക്യൂരിറ്റികള്‍ വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. ഈ മൂന്ന് ഫണ്ടുകളും സെബിയില്‍ വിദേശപോര്‍ട്ട്‌ഫോളിയോ നിക്ഷേപകരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവ മൗറീഷ്യസില്‍ നിന്നുള്ളതാണ്. അതേസമയം കമ്പനിക്ക് വെബ്‌സൈറ്റുകളില്ല.

അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചു ശതമാനം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസ് 20ശതമാനമാണ് തകര്‍ച്ച നേരിട്ടത്. അദാനി എന്റര്‍പ്രൈസസില്‍ 6.82ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 8.03ശതമാനവും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.92ശതമാനവും അദാനി ഗ്രീനില്‍ 3.58സതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ളത്.