തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അക്കാര്യം ഗൗരവമായി പരിഗണിച്ച്‌ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

“മെയ് മാസം എട്ടാം തീയതി മുതല്‍ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗണ്‍ ഇന്ന് 38 ദിവസമാവുകയാണ്. ലോക്ക്ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്,” വിഡി സതീശന്റെ കത്തില്‍ പറയുന്നു.

“കൂലിവേല ചെയ്ത് ജീവിക്കുന്നവര്‍, ദിവസ വേതനക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, തീരമേഖലകളില്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍, വീട്ടുജോലിക്കാര്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും തുടങ്ങി നാനാതുറയിലും ഉള്‍പ്പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി പേരുടെ തൊഴിലും നഷ്ടപ്പെട്ടു. ഇനിയും ലോക്ഡൗണ്‍ തുടര്‍ന്നാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല,” കത്തില്‍ പറയുന്നു.

“കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനൊപ്പം കൂടുതല്‍ ഇളവുകള്‍ നല്‍കി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,” പ്രതിപക്ഷ നേതാവ് പറഞ്ഞു.