സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് വരുന്നത് കൊണ്ട് 16ന് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത. എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സാധ്യതയില്ല.

ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകള്‍ അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുമതി നല്‍കാനാണ് സാധ്യത. പൊതുഗതാഗതം പുനരാരംഭിക്കുന്നതിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആശങ്ക ഒഴിയുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനൊപ്പം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ടിപിആര്‍ 10 ശതമാനത്തിന് താഴെയെത്തിയാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്.

കോവിഡ് ആദ്യ തരംഗത്തെ അപേക്ഷിച്ച്‌ രണ്ടാം തരംഗം വേഗത്തില്‍ വ്യാപിച്ച്‌ പതുക്കെയാണ് പടിയിറങ്ങുന്നത്. ലോക്ഡൗണ്‍ ആരംഭിച്ച കഴിഞ്ഞ മാസം 8ന് പ്രതിദിന രോഗികളുടെ എണ്ണം 41971 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഒരു മാസത്തിന് ശേഷമാണ് കോവിഡ് ഗ്രാഫ് താഴേക്കായത്. ഈ മാസം ഒന്നിന് 15.13 ആയിരുന്നു ടിപിആര്‍. ഇന്നലെയത് 12.24 ആയി. നാല് ലക്ഷത്തിലധികം പേര്‍ ചികിത്സയിലിരുന്നത് ഒരു ലക്ഷത്തി ഇരുപത്തി മൂവായിരമായതും ആശ്വാസകരമാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളിലും കുറവുണ്ട്. വെന്‍റിലേറ്ററില്‍ നിലവില്‍ ചികിത്സയിലുള്ളത് 1189 പേരാണ്.