ലഖ്നോ: രാമക്ഷേത്രത്തിന്‍റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച്‌ ഉത്തര്‍ പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ് തട്ടിപ്പിന് പിന്നിെലന്ന് സമാജ്വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു. മാര്‍ച്ച്‌ 18ന് ഒരു വ്യക്തിയില്‍നിന്ന് 1.208 ഹെക്ടര്‍ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ മിനിറ്റുകള്‍ കഴിഞ്ഞ് രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് വില്‍ക്കുന്നത് 18.5 കോടിക്കാണ്. രണ്ട് ഇടപാടുകള്‍ക്കിടയില്‍ 10 മിനിറ്റില്‍ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേക ഇരട്ടികളായി വര്‍ധിച്ചതെന്ന് വിശദീകരിക്കണമെന്ന് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

ബാബ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. രണ്ട് ഇടപാടുകളിലും അയോധ്യ മേയര്‍ ഋഷികേഷ് ഉപാധ്യായയും രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റി അനില്‍ മിശ്രയുമാണ് സാക്ഷികള്‍. ഇടപാട് നടന്നയുടന്‍ 17 കോടി ബാങ്ക് വഴി കൈമാറുകയും ചെയ്തു. മിനിറ്റുകള്‍ക്കിടെ ഭൂമിയില്‍ എന്ത് സ്വര്‍ണഖനിയാണ് കണ്ടെടുത്തതെന്നും പണം ആര് കൈപ്പറ്റിയെന്നും അന്വേഷിക്കണമെന്നും പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു.

2020 ഫെബ്രുവരിയിലാണ് മോദി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര എന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിന്‍റെ മേല്‍നോട്ടമാണ് ചുമതല. ഉത്തരവു പ്രകാരം 70 ഏക്കര്‍ ഭൂമി ക്ഷേത്രത്തിനായി അനുവദിച്ചിട്ടുണ്ട്. 15 അംഗ സമിതിയില്‍ 12 പേരും കേന്ദ്രം നാമനിര്‍ദേശം നടത്തുന്നവരാണ്.

ക്ഷേത്രത്തിനായി നീക്കിവെച്ച ഭൂമിയോടു ചേര്‍ന്നുള്ള ഭൂമിയിലാണ് ഇടപാട് നടന്നത്.

എ.എ.പി രാജ്യസഭ എം.പി സഞ്ജയ് സിങ് ഞായറാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലും ഇതേ ആവശ്യം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് ഉള്‍പെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു.

എന്നാല്‍, 100 വര്‍ഷമായി സമാന ആരോപണങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കുകയാണെന്നും അന്ന് മഹാത്മ ഗാന്ധിയെ കൊന്നത് ഞങ്ങളാണെന്ന് അവര്‍ പറഞ്ഞിരുന്നുവെന്നും ട്രസ്റ്റ് സെക്രട്ടറിയും വി.എച്ച്‌.പി നേതാവുമായ ചമ്പത് റായ് പറഞ്ഞു