കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതി ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ സാക്ഷികളുടെ മൊഴിയെടുക്കല്‍ തുടരുന്നു. ഫ്ലാറ്റിലെ താമസക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. മാര്‍ട്ടിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. ഇയാള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മാര്‍ട്ടിനെ പൊലീസ് പിടികൂടിയത്. മാര്‍ച്ചിലാണ് മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിയായ യുവതി ഗുരുതര പരിക്കുകളുമായി കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസില്‍ പരാതി നല്‍കിയത്.