റോം: ഓകസ്ഫോഡിന്‍െറ ആസ്ട്രസെനക വാക്സിന്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ ഒരു ഡോസ് ആസ്ട്രസെനക എടുത്ത ചെറുപ്പക്കാരില്‍ രണ്ടാമത്തെ ഡോസ് എം.ആര്‍.എന്‍.എ അധിഷ്ഠിത മറ്റു വാക്സിനുകള്‍ നല്‍കും.

ഇറ്റലിയിലെ കൊറോണ വൈറസ് അണുബാധ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് ഈ മാറ്റം. കേസുകള്‍ കുറഞ്ഞതിനാല്‍ അടുത്തയാഴ്ച മുതല്‍ രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ നീക്കും.

ഏപ്രിലില്‍ യൂറോപ്യന്‍ യൂനിയന്‍െറ മെഡിസിന്‍ ഏജന്‍സി, ആസ്ട്രസെനക ഉപയോഗിക്കുന്നവരില്‍ അത്യപൂര്‍വമായി രക്തം കട്ടപിടിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍, വാക്സിന്‍െറ അപകട സാധ്യതകളേക്കാള്‍ അവയുടെ പ്രയോജനങ്ങള്‍ കാരണം ഇവ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു.

ഇറ്റാലിയന്‍ സര്‍ക്കാറിന്‍െറ സാങ്കേതിക ശാസ്ത്ര സമിതിയുടെ (സി.ടി.എസ്) നിര്‍ദേശപ്രകാരമാണ് ആരോഗ്യ മന്ത്രാലയം ആസ്ട്രസെനക വാക്സിന്‍ 60ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് അറിയിച്ചത്. പരമാവധി ജാഗ്രത പുലര്‍ത്തുക എന്ന തത്വത്തിന്‍െറ അടിസ്ഥാനത്തിലാണിത്.

ആസ്‌ട്രസെനകയുടെ ആദ്യ ഡോസ് ഇതിനകം ലഭിച്ച 60 വയസ്സിന് താഴെയുള്ളവര്‍ക്ക്, എട്ട് മുതല്‍ 12 ആഴ്ചകള്‍ക്കുശേഷം ഫൈസര്‍, മോഡേണ പോലുള്ള എം‌.ആര്‍.‌എന്‍.‌എ അധിഷ്ഠിത വാക്സിന്‍ എടുക്കാവുന്നതാണ്.

ആരോഗ്യപരമായ ആശങ്കകളെത്തുടര്‍ന്ന് മാര്‍ച്ചില്‍ ഇറ്റലി ആസ്ട്രസെനക വാക്സിന്‍ തടഞ്ഞിരുന്നു. എന്നാല്‍, യൂറോപ്യന്‍ യൂനിയന്‍െറ മെഡിസിന്‍സ് ഏജന്‍സി പച്ചക്കൊടി നല്‍കിയശേഷം 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാന്‍ തുടങ്ങി.

60 വയസ്സിന് മുകളിലുള്ളവര്‍ക്ക് അസ്ട്രസെനകയായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍, നിരവധി ചെറുപ്പക്കാരും ഇത് ഉപയോഗിച്ചു.

ഇറ്റലി ഇതുവരെ 41 ദശലക്ഷം വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്. 60 ദശലക്ഷം ജനസംഖ്യയില്‍ 14 ദശലക്ഷം ആളുകള്‍ക്ക് പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ മിലാനിലും റോമിലും സമീപ സ്ഥലങ്ങളിലും ഉള്‍പ്പെടെ 40 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ നിയന്ത്രണങ്ങളെ ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള ‘വൈറ്റ്’ സോണിലേക്ക് മാറ്റും. മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഒഴികെ മിക്ക കൊറോണ വൈറസ് നിയന്ത്രണങ്ങളും ലഘൂകരിക്കും.