കൊച്ചി:  വായ്പകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന രീതി വര്‍ധിച്ചു വരുന്നതായി ഇതേക്കുറിച്ച് ട്രാന്‍സ്യൂണിയന്‍ സിബിലും ഗൂഗിളും ചേര്‍ന്നു പുറത്തിറക്കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  പരമ്പരാഗത രീതികളില്‍ നിന്ന് ഓണ്‍ലൈന്‍ മാര്‍ഗത്തിലേക്കുള്ള മാറ്റം മൂലം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വിഭാഗങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും വായ്പാ ആവശ്യം ഉയര്‍ന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2020-ലെ കണക്കു പ്രകാരം പുതുതായി വായ്പ നേടിയവരില്‍ 49 ശതമാനവും 30 വയസിനു താഴെയുള്ളവരായിരുന്നു. 71 ശതമാനം പേര്‍ വന്‍ പട്ടണങ്ങള്‍ക്കു പുറത്തുള്ളവരും 24 ശതമാനം പേര്‍ വനിതകളും ആയിരുന്നു.  ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവര്‍ വായ്പകളെ കുറിച്ചു സെര്‍ച്ച് ചെയ്യുന്നതില്‍ രണ്ടര മടങ്ങ് വര്‍ധനവുണ്ടായി.  കാര്‍ വായ്പകള്‍ക്കായി സെര്‍ച്ചു ചെയ്തവരുടെ കാര്യത്തില്‍ 2020-ന്റെ രണ്ടു പകുതികള്‍ക്കിടയില്‍ 55 ശതമാനം വര്‍ധനവുണ്ടായി. ഭവന വായ്പകളുടെ കാര്യത്തില്‍ ഇത് 22 ശതമാനവുമായിരുന്നു.

കോവിഡ് മൂലം ഓണ്‍ലൈന്‍ ഉപഭോക്തൃ വായ്പകളുടെ കാര്യത്തില്‍ വര്‍ധനവുണ്ടായതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈനിലെ വായ്പാ അനുബന്ധ സെര്‍ച്ചുകള്‍ സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകളും ട്രാന്‍സ് യൂണിയന്‍ സിബിലില്‍ നിന്നുള്ള വായ്പാ അന്വേഷണ സ്ഥിതിവിവരക്കണക്കുകളും സംയോജിപ്പിച്ച് ഈ ഗവേഷണ റിപോര്‍ട്ട് തയ്യാറാക്കാന്‍ തങ്ങള്‍ ഗൂഗിളുമായി സഹകരിച്ചതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.

വായ്പാ സ്ഥാപനങ്ങളേയും നയരൂപീകരണ രംഗത്തുള്ളവരേയും സഹായിക്കാന്‍ ഈ സഹകരണത്തിനുള്ള ശക്തി തങ്ങള്‍ക്ക് ആവേശം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനു ശേഷമുള്ള ഇന്ത്യയുടെ വളര്‍ച്ചയില്‍ വായ്പകളുടെ ലഭ്യത ഏറെ നിര്‍ണായകമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗൂഗിള്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഭാസ്‌ക്കര്‍ രമേഷ് പറഞ്ഞു. ആവശ്യമുള്ള സമയത്ത് ലളിതവും കൃത്യവുമായി വായ്പകള്‍ വാങ്ങാനുള്ള ഡിജിറ്റല്‍ പാത സൃഷ്ടിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.