ന്യൂയോർക്ക്∙ വൈസ്‌മെൻ ഇന്റർനാഷണൽ യുഎസ് ഏരിയ പ്രസിഡന്റായി ഷാജു സാമിനെ അവരോധിച്ചു. ന്യൂയോർക്കിലെ കൊട്ടിലിയൻ റസ്റ്റന്റിൽ നേരിട്ടും-സൂമിലുമായി നടന്ന ഹൈബ്രിഡ് യോഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെപ്പേർ പങ്കെടുത്തു. അമേരിക്കയിലെ ഒഹായിയോയിൽ 1922 -ൽ ജഡ്ജ് പോൾ വില്ല്യം അലക്സാണ്ടർ തുടക്കമിട്ട അന്തർദേശീയ സന്നദ്ധ സേവകരുടെ സംഘടനക്ക് ഇതാദ്യമായാണ് ഒരു മലയാളി നേതൃത്വം നൽകുന്നത്. വൈഎംസിഎയുടെ സർവീസ് സംഘടനയായാണ് ഇതു പ്രവർത്തിക്കുന്നതെങ്കിലും സ്വന്തമായ സേവനമേഖലകൾ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നു. സ്വിറ്റസർലൻഡിലെ ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തിന് 75 രാജ്യങ്ങളിലായി പതിനായിരക്കണക്കിനു സന്നദ്ധ സേവകരുണ്ട്.

ഹവായിൽ നിന്നുള്ള ബോബി സ്റ്റീവസ്കി ആപ്‌കി വിരമിച്ച ഇടത്തേയ്ക്കാണ് ഷാജു സാം തിരഞ്ഞെടുക്കപ്പെട്ടത്. ഹവായി, മിഡ്- അമേരിക്ക, സൗത്ത് അറ്റ്ലാൻറ്റിക്ക്, പസഫിക് നോർത്തുവെസ്റ്റ്, പസഫിക് സൗത്ത് വെസ്റ്റ്, നോർത്ത് സെൻട്രൽ , നോർത്ത് അറ്റ്ലാന്റിക്ക് എന്നിങ്ങനെ 7 റീജിയനുകളിലായി നിരവധി ക്ലബ്ബുകളും പ്രവർത്തകരും യുഎസ് ഏരിയയുടെ പരിധിയിൽ ഉണ്ട്.

മികച്ച സംഘാടകനായ ഷാജു സാം വൈസ്‌മെൻ നോർത്ത് അറ്റ്ലാൻറ്റിക്ക് റീജിയണൽ ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. അക്കൗണ്ടിങ് ടാക്സ് സർവിസ് സംരംഭം നടത്തുന്ന ഷാജു സാം വാൾസ്ട്രീറ്റിലെ ഫൈനാൻസ് കമ്പനിയുടെ അസിസ്റ്റന്റ് കൺട്രോളർ കൂടിയാണ്. കേരളാസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ്, മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങിയ പ്രവർത്തനങ്ങളിലും സജ്ജീവ സാന്നിധ്യമാണ്. വൈസ്‌മെൻ ക്ലബ്ബിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്ലബ്ബ്കൾ ആരംഭിക്കുക, യുവജന സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് താൻ മുൻഗണന നൽകുന്ന പദ്ധതികൾ എന്ന് ഷാജു സാം പറഞ്ഞു.

നോർത്ത് അറ്റ്ലാന്റിക്ക് റീജിയണൽ ഡയറക്ടർ ആയി ഡോ. അലക്സ് മാത്യുവും അവരോധിക്കപ്പെട്ടു. ന്യൂയോർക്കിലെ സ്റ്റോണി ബ്രുക് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് പ്രഫസ്സർ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. അലക്സ് മാത്യു മികച്ച സംഘാടകനും വാഗ്മിയും ആണ്. അമേരിക്കയിലെ മെഡിക്കൽ ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ പ്രവർത്തകനും ആണ്. കോവിഡ്-19 ഉയർത്തുന്ന പരിമിതികൾ ഉണ്ടെങ്കിലും റീജിയണിലെ ക്ലബുകൾ സജീവമാക്കുകയും പുതിയ ക്ലബുകൾ ആരംഭിക്കുകയുമാണ് തന്റെ പരിഗണന എന്ന് ഡോ. അലക്സ് മാത്യു പറഞ്ഞു. ലോകത്തോടുള്ള നമ്മുടെ വീക്ഷണം അനുസരിച്ചായിരിക്കും ലോകം നമ്മോടു പ്രതികരിക്കുക, പർവ്വതത്തെ വെറും മൺകൂട്ടമായി കാണാതെ ഒരു ഉപാസനാമൂര്‍ത്തിയായി കാണൂ, കാടിനെ വെറും മരത്തടികളുടെ കൂട്ടമായി കാണാതെ വിശുദ്ധ വനികയായി കാണൂ, ഭൂമിയെ അവസരം മാത്രമായി കാണാതെ അമ്മയായി കാണൂ, നമ്മുടെ ചിന്തകൾ ആകെ മാറും എന്നു പ്രമുഖ കനേഡിയൻ പരിസ്ഥിതി പ്രവര്‍ത്തകനായ ഡേവിഡ് സുസീക്കിയുടെ വാക്കുകൾ ഉയർത്തി ഡോ . അലക്സ് മാത്യു മറുപടി പ്രസംഗംഗത്തിൽ പറഞ്ഞു.