തിരുവനന്തപുരം: നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉടന്‍ തന്നെ ഇന്ദിരാഭവനിലെത്തി ഔദ്യോഗിക ചുമതലയേറ്റെടുത്തേക്കും. എപ്പോള്‍ ചുമതലയേല്‍ക്കണമെന്ന് ഇന്ന് രാവിലെയോടെ തീരുമാനിക്കും.
പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക തീരുമാനം വന്നതിന് പിന്നാലെ, കെ. സുധാകരന്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് പിന്തുണ തേടി. നിയമസഭാമന്ദിരത്തിലും അദ്ദേഹമെത്തി. ഗ്രൂപ്പ് ഭേദമെന്യേ എല്ലാ എം.എല്‍.എമാരും അദ്ദേഹത്തെ അഭിനന്ദിക്കാനെത്തി.
രാവിലെ 11.30ഓടെയാണ് കെ.പി.സി.സി ആസ്ഥാനത്തെത്തി മുല്ലപ്പള്ളിയെ കണ്ടത്. മുക്കാല്‍മണിക്കൂര്‍ നേരം ഇരുവരും ചര്‍ച്ച നടത്തി. മുല്ലപ്പള്ളി സുധാകരന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. അതിന് ശേഷമാണ് നിയമസഭയിലെത്തിയത്. ഹരിപ്പാട്ടായിരുന്ന ചെന്നിത്തല വൈകിട്ട് തിരുവനന്തപുരത്തെത്തിയ ശേഷം സുധാകരന്‍ അദ്ദേഹത്തെ വഴുതയ്ക്കാട്ടെ വസതിയില്‍ സന്ദര്‍ശിക്കുയായിരുന്നു.
സുധാകരനെ അഭിനന്ദിച്ച് മന്ത്രി ഗോവിന്ദന്‍
നിയമസഭയിലെത്തിയ കെ. സുധാകരന് അഭിനന്ദനവുമായി മന്ത്രി എം.വി. ഗോവിന്ദന്‍. നിയമസഭാ മന്ദിരത്തിലെ ഒന്നാം നിലയിലുള്ള പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ സുധാകരന്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് എം.എല്‍.എമാരെ കണ്ടുകൊണ്ടിരിക്കെയാണ് മന്ത്രി അവിടേക്കെത്തിയത്. എഴുന്നേറ്റെത്തിയ സുധാകരനെ ആശ്ലേഷിച്ച മന്ത്രി, ഇനിയും കാണാമെന്ന് പറഞ്ഞാണ് മടങ്ങിയത്.
ജംബോയില്ല, കെ.പി.സി.സിക്ക് 50 അംഗ കമ്മിറ്റി
ജംബോ കമ്മിറ്റികളെ പാടെ മാറ്റിക്കൊണ്ട് സംഘടനാശേഷിയുള്ളവരെ ഉള്‍പ്പെടുത്തി ചെറിയ കമ്മിറ്റിക്കായിരിക്കും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് രൂപം നല്‍കുക. കെ.പി.സി.സി ഭാരവാഹികളായി ഇപ്പോള്‍ 160 പേരാണുള്ളത്. അത് 50 ആക്കി ചുരുക്കും. ഗ്രൂപ്പോ, പ്രായമോ കണക്കിലെടുക്കാതെ കഴിവും പ്രവൃത്തിപരിചയവും മാത്രം മാനദണ്ഡമാക്കും.ജംബോ കമ്മിറ്റികൊണ്ട് ഗുണമുണ്ടായില്ലെന്ന അനുഭവത്തിന്‍െറ വെളിച്ചത്തിലാണ് പൊളിച്ചെഴുത്തിനൊരുങ്ങുന്നത്.
പാര്‍ട്ടിയുടെ പോഷക സംഘടനയല്ല എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന എെ.എന്‍.ടി.യു.സിയെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കും. പിന്നാക്ക സമുദായങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്പങ്കാളിത്തം ഉറപ്പു വരുത്താനുള്ള നടപടികളുണ്ടായേക്കും.
കെ.പി.സി.സി മുതല്‍ മണ്ഡലം കമ്മിറ്റിയില്‍ വരെ ഈ രീതിയിലുള്ള മാറ്റമുണ്ടായേക്കും. ഡി.സി.സികള്‍ പിരിച്ച് വിട്ട് പുതിയ പ്രസിഡന്റുമാരെയും കമ്മിറ്റികളും കൊണ്ടുവരും. അവിടെയും ഭാരവാഹികളുടെ എണ്ണം അമ്ബതില്‍ ഒതുക്കും. ഇപ്പോള്‍ നൂറിലേറെ സെക്രട്ടറിമാര്‍ വരെയുളള ഡി.സി.സികളുണ്ട്.