ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. തമിഴ്‌നാട്ടില്‍ പതിനേഴായിരത്തോളം കേസുകളും കര്‍ണാടകയിലും മഹാരാഷ്ട്രയിലും പതിനായിരത്തോളം കേസുകളും തുടര്‍ച്ചയായ 16 ആം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10% ത്തില്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 17,321 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 405 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 10,959 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്, 192 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 10,989 പേര്‍ക്ക് കൊവിഡ് സ്ഥിരകരിച്ചു.

261 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 95.45% മായി ഉയര്‍ന്നു. ദില്ലിയില്‍ 337 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത്. ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.46% മായി കുറഞ്ഞു. ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകള്‍ 4511 ആയി.

രാജ്യത്തെ രോഗമുക്തി നിരക്ക് 94.3% മായി ഉയര്‍ന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.66%മാണെന്നും തുടര്‍ച്ചയായ 16ആം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10%ത്തില്‍ താഴെയാണെന്നും കേന്ദ്രം അറിയിച്ചു. ആഴ്ചകളിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 70% കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിദിന കേസുകളില്‍ 33% കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 14 ന് ശേഷം കര്‍ണാടകയില്‍ അണ്‍ലോക്കിങ് പ്രക്രിയ ആരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. നാലോ അഞ്ചോ ഘട്ടങ്ങളായാണ് അണ്‍ലോക്കിങ് നടത്തുക. ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി. ജൂണ്‍ 25 ന് കോവിഷീല്‍ഡിന്റെ 25 കോടി ഡോസിനും കൊവാക്‌സിന്റെ 19 കോടി ഡോസിനും ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ജനസംഖ്യ, വാക്‌സിനേഷന്റെ പുരോഗതി, വാക്‌സിന്‍ പാഴാക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് വാക്്സിനുകള്‍ അനുവദിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന വാക്സിന്‍ ഡോസുകളുടെ എണ്ണം മുന്‍കൂട്ടി സംസ്ഥാനസര്‍ക്കാരുകളെ അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു.