ഹ്യൂസ്റ്റണ്‍: ജോയലിനു യാത്രാമൊഴി നല്‍കി ഹ്യൂസ്റ്റണിലെ മലയാളിസമൂഹം. ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ അകത്തളത്തിലേക്ക് പ്രിയപ്പെട്ട ജോയലിനെ അവസാനമായി ഒരുനോക്കു കാണാന്‍ നിരവധിപേര്‍ എത്തി. സാന്‍ അന്റോണിയോയിലെ ലേക്ക് കാന്യനില്‍ കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രക്കിടെ മുങ്ങിമരിച്ച ജോയല്‍ പുത്തന്‍പുരയിലിന്റെ (22) മൃതദേഹം കുടുംബാംഗങ്ങളോടൊപ്പം ശുശ്രുഷയും പ്രാര്‍ഥനയും ഏറ്റുവാങ്ങിയശേഷം പൊതുദര്‍ശനത്തിനു വെച്ചിരുന്നു.

സംശുദ്ധമായ ജീവിതം നയിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും ക്രൈസ്തവ ചൈതന്യം നിലനിര്‍ത്തുകയും ചെയ്ത കൊച്ചു ജീവിതമാണ് പൊലിഞ്ഞതെന്ന് അനുസ്മരണം നടത്തിയ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും വൈദികരും മറ്റുള്ളവരും എടുത്തു പറഞ്ഞു. ‘ദൈവം ജോയലിനെ ഏറെ സ്‌നേഹിച്ചു ഹ്യൂസ്റ്റണ്‍ ക്‌നാനായ ഇടവകയിലെ ഏറെ അര്‍പ്പണബോധമുള്ള പ്രിയപ്പെട്ട പുത്രനായിരുന്നു ജോയല്‍. സഭയുടെ പ്രിയ പുത്രന്‍’ മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുസമരണ സന്ദേശത്തില്‍ പറഞ്ഞു.

ജോയലിന്റെ കുടുംബാംഗങ്ങളുടെ നിര്‍ദേശപ്രകാരം വെള്ള വസ്ത്രം ധരിച്ചാണ് ഏവരും വെയ്ക്ക് സര്‍വീസിനെത്തിയത്. ഇതുട്ടിനെ അകറ്റുന്നതാണ് വെളുപ്പ് എന്ന ചിന്തയാണിവിടെ നിഴലിച്ചത്. ജോയലിന്റെ വിയോഗം തീര്‍ത്ത അന്ധകാരത്തില്‍ നിന്ന് നമ്മള്‍ വെളിച്ചത്തിലേയ്ക്ക് വരട്ടെയെന്ന സന്ദേശം ആ ദേവാലയത്തില്‍ പ്രവഹിക്കപ്പെട്ടു. സംസ്‌കാര ശുശ്രൂഷ ജൂണ്‍ 9-ാം തീയതി ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍ രാവിലെ ആരംഭിക്കും. 8.00 മുതല്‍ 8.30 വരെ ഫാമിലി വ്യൂവിങ്ങ്. 8.30 മുതല്‍ 9.00 മണി വരെ പബ്ലിക്ക് വ്യൂവിങ്ങ്. 9.00 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കും. ശുശ്രൂഷകള്‍ക്ക് ശേഷം 12.30ന് പിയര്‍ലാന്‍ഡിലെ സൗത്ത് പാര്‍ക്ക് സിമട്രിയില്‍ സംസ്‌കരിക്കും. തുടര്‍ന്ന് പള്ളിയില്‍ മന്ത്ര ചടങ്ങുണ്ട്.

ജെ.പി മോര്‍ഗന്‍ ചെയ്‌സ് കമ്പനിയില്‍ ഉദോഗസ്ഥനായിരുന്ന ജോയല്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്‌റ്റേഴ്‌സ് പഠനം നടത്തുകയായിരുന്നു. യൂത്ത് മിനിസ്ട്രിയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു. കോട്ടയം കിടങ്ങൂര്‍ സ്വദേശി ജിജോ പുത്തന്‍പുരയില്‍ലൈല ദമ്പതികളുടെ മൂത്ത പുത്രനാണ് ജോയല്‍. വിദ്യാര്‍ഥികളായ ജെറിന്‍, ജോഷ്വാ എന്നിവര്‍ സഹോദരന്മാരാണ്.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് ഹൂസ്റ്റണ്‍ ഇടവക വികാരി ഫാ. സുനില്‍ തോമസ് പടിഞ്ഞാറേക്കര, ഫാ. സജി പിണര്‍കയില്‍, ഫാ. റോയ് പാലാട്ടി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജോയല്‍ പുത്തന്‍പുരയിലിന്റെ (22) മൃതദേഹം ജൂണ്‍ രണ്ടാം തീയതി ടെക്‌സസ് സമയം വൈകുന്നേരം 5.45 നാണ് സാന്‍ അന്റോണിയോ കാന്യന്‍ ലേക്കില്‍ നിന്ന് കണ്ടെടുത്തത്. കാന്യന്‍ ലേക്കില്‍ മുങ്ങിമരിക്കുന്ന 13-ാമത്തെ ആളാണ് ജോയല്‍. ഇവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു. മെയ് 29ാം തീയതി ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്.