വത്തിക്കാന്‍ സിറ്റി: ക്ലരീഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. ജോസ് കൂനംപറമ്പില്‍ സിഎംഎഫിന് ആഗോളസഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തര്‍ക്കു നല്‍കുന്ന ബഹുമതിയായ പ്രൊ എക്‌ളേസിയ എത്ത് പൊന്തിഫിച്ചേ (തിരുസഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി) എന്ന ബഹുമതി ലഭിച്ചു. 2000 ജനുവരി മുതല്‍ ഫാ. കൂനംപറന്പില്‍ സുവിശേഷ പ്രഘോഷണ തിരുസംഘത്തില്‍ സഭാ നിയമവിദഗ്ധനായി സേവനമനുഷ്ഠിക്കുകയാണ്.

റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു സഭാനിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയശേഷം 1985 മുതല്‍ 1998 വരെ ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് സെമിനാരിയിലും മറ്റു വൈദിക പരിശീലന കേന്ദ്രങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് വത്തിക്കാനില്‍ സേവനം ആരംഭിച്ചത്. ഫാ.ജോസ് കൂനംപറമ്പിലിന്റെ സന്യാസ വ്രതവാഗ്ദാന സുവര്‍ണ ജൂബിലിദിനമായ മേയ് 31ന് വത്തിക്കാനില്‍ സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ ടാഗ്ലേ ബഹുമതി മുദ്ര ഫാ. കൂനംപറമ്പിലിനെ അണിയിച്ചു. കോതമംഗലം രൂപത, പള്ളിക്കാമുറി ഇടവക കൂനംപറന്പില്‍ പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ് ഫാ.ജോസ്.