ബിജെപിയെ നശിപ്പിക്കാന്‍ സിപിഎമ്മും കേരള പൊലീസും ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍. പല കള്ളക്കേസും ചമച്ച്‌ ബിജെപി നേതാക്കന്മാരെ ജയിലിലടക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബിജെപിയെ വേട്ടയാടാന്‍ വേണ്ടിയാണ്. പാര്‍ട്ടിയുടെ സത്‌പേര് നശിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും കുമ്മനം വ്യക്തമാക്കി.

പാര്‍ട്ടിക്ക് കേസില്‍ ബന്ധമില്ല. അന്വേഷണം പൊലീസ് ബിജെപിയിലേക്ക് വഴിതിരിച്ച്‌ വിടുകയാണ്.ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ക്കണ്ട് പരാതി നല്‍കിയെന്നും കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരാതികളെ ബിജെപി ചെറുക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കുമ്മനം രാജശേഖരൻ , മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍, ജില്ലാപ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവരാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് പരാതി നല്‍കിയത്.