കുഴല്‍പ്പണ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ ആരോപണം, കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം എന്നീ വിവാദങ്ങള്‍ക്കിയിലാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിവാദങ്ങളില്‍ വിശദീകരണം തേടാനാണ് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിമതരുടെ പരാതികളും കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി സുരേന്ദ്രന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരനും സുരേന്ദ്രനോടൊപ്പം നേതാക്കളെ കാണും.

നേരത്തെ തന്നെ കേരളത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രനെ വിളിപ്പിച്ചതല്ലെന്നും പിണറായി സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ബിജെപി വേട്ടയെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കാന്‍ സമയം ചോദിച്ച്‌ അത് അനുവദിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയതെന്നാണ് ബിജെപി നേതൃത്വം നല്‍ക്കുന്ന വിശദീകരണം.