പൂനൈ: കടുത്ത രോഗലക്ഷണങ്ങള്‍ക്കിടയാക്കുന്ന പുതിയ കോവിഡ് വൈറസ് വകഭേദം പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ടെത്തിയതായി വിദഗ്ധര്‍. ബ്രസീലില്‍ നിന്ന് രാജ്യത്ത് എത്തിയ രണ്ടുപേരിലാണ് B.1.1.28.2 വകഭേദം കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഈ വകഭേദം വ്യാപിച്ചിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവേഷകര്‍ പറയുന്നു. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ആന്റീബോഡികള്‍ ആവശ്യമാണെന്നാണ് ഗവേഷകരുടെ അനുമാനം. വാക്സിനേഷന് ശേഷവും സ്വാഭാവികമായും ഉണ്ടാകുന്ന ആന്റീബോഡികള്‍ വൈറസിനെ എത്രത്തോളം കാര്യക്ഷമമായി പ്രതിരോധിക്കുന്നുവെന്ന് കണ്ടെത്താന്‍ നടത്തിയ പഠനത്തില്‍ ഈ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ആന്റീബോഡികള്‍ ആവശ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ ഒന്നും ഈ വകഭേദത്തെ കണ്ടെത്താനായിട്ടില്ലെന്നും എന്നാല്‍ പുതിയ വകഭേദങ്ങളെ നേരിടാന്‍ വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.