കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച് അനാഥരായ കുട്ടികളെ നിയമപരമല്ലാതെ ദത്തെടുക്കുന്നത് തടയണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ഇത്തരത്തിൽ അനാഥരായ കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന സന്നദ്ധ സംഘടനകൾക്കെതിരെ നടപടി എടുക്കണമെന്നും സുപ്രിം കോടതി ഉത്തരവിൽ പറയുന്നു. കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ സന്നദ്ധ സംഘടനകൾ പണപ്പിരിവ് നടത്തുന്നത് തടയണമെന്നും കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രിം കോടതി നിർദേശം നൽകി.

കൊവിഡ് മൂലം അനാഥരായ കുട്ടികളെ കണ്ടെത്താൻ സർക്കാരുകൾ നടപടി എടുക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. കൊവിഡ് കാരണം കഴിഞ്ഞ ഒരു വർഷത്തിനിടെ 3627 കുട്ടികൾ അനാഥരായെന്ന് കോടതിയിൽ ബാലാവകാശ കമ്മിഷൻ അറിയിച്ചു. 274 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. 26176 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായെന്നും ബാലവാകാശ കമ്മിഷൻ അറിയിച്ചു.