ഷിക്കാഗോ ∙ രണ്ടാം ഗ്രേഡ് വിദ്യാർഥിനി ഗബ്രിയേലിക്ക് ക്ലാസിൽ ബൈബിൾ കൊണ്ടുവന്നതിനുള്ള വിലക്ക് പിൻവലിച്ചു. ഗബ്രിയേലി ക്ലാസിലിരുന്ന് ബൈബിൾ വായിക്കുന്നത് അധ്യാപിക വിലക്കിയിരുന്നു. മാത്രമല്ല മാതാപിതാക്കളെ വിളിച്ചുവരുത്തി ക്ലാസിലേക്ക് ബൈബിൾ കൊണ്ടുവരരുതെന്ന് ഇല്ലിനോയിലുള്ള സ്കൂളിലെ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു.

അധ്യാപികയുടെയും സ്കൂൾ അധികൃതരുടേയും ഉത്തരവ് ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കൾ അമേരിക്കൻ സെന്റർ ഫോർ ലൊ ആൻഡ് ജസ്റ്റിസിനെ സമീപിച്ചു. മകൾ ബൈബിൾ വായിക്കുവാൻ ഇഷ്ടപ്പെടുന്നുവെന്നും മറ്റു കുട്ടികൾക്ക് പരാതി ഇല്ലെന്നും വ്യക്തമാക്കി. എസ്എൽജെ ഇടപ്പെട്ടതോടെ സ്കൂൾ അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചു. കുട്ടിക്ക് ബൈബിൾ കൊണ്ടുവരാമെന്നും എന്നാൽ അതു ക്ലാസിൽ വായിക്കുവാൻ അനുവദിക്കുകയില്ലെന്നും, പുറത്തു വായിക്കുന്നതിൽ തടസമില്ലെന്നും അധികൃതർ അറിയിച്ചു.

ഈ ഒത്തുതീർപ്പിനും മാതാപിതാക്കളോ, സംഘടനയോ തയാറായില്ല. ഇത്തരം സംഭവങ്ങൾ ചൂണ്ടികാട്ടി വിശദമായ പരാതി സംഘടന വീണ്ടും സ്കൂൾ അധികൃതർക്ക് നൽകി. സ്കൂളിന്റെ അച്ചടക്കമോ, മറ്റുള്ളവർക്ക് തടസ്സം സൃഷ്ടിക്കുന്നതോ ആയ നടപടികൾ ഉണ്ടാകരുതെന്ന് മാത്രമാണ് നിയമം അനുശാസിക്കുന്നതെന്നും, ഗബ്രിയേലി അത് പാലിക്കുന്നുണ്ടെന്നും ഇവർ ആവർത്തിച്ചു. ഇതോടെ സ്കൂൾ അധികൃതർ കുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിരുന്ന മുഴുവൻ നിയന്ത്രണങ്ങളും പിൻവലിച്ചു.