വാഷിങ്ടൻ ഡി സി ∙ അനധികൃതമായി അമേരിക്കയിൽ കുടിയേറിവരും, മാനുഷിക പരിഗണനയുടെ പേരിൽ ഇവിടെ അഭയം തേടിയവരുമായ 400,000 പേർക്ക് താല്ക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കൻ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ഇവർക്ക് അമേരിക്കയിൽ സ്ഥിരതാമസം അനുവദിക്കുന്ന ഗ്രീൻ കാർഡിന് അർഹതയില്ലെന്ന് സുപ്രീം കോടതി. സ്വന്തം രാജ്യത്തെ ആഭ്യന്തര കലാപത്തിന്റെയും, ഭീഷണിയുടെയും സാഹചര്യത്തിൽ അമേരിക്ക അഭയം നൽകിയവർക്കു ടെംപററി പ്രൊട്ടക്ഷൻ സ്റ്റാറ്റസ് (ടിപിഎസ്) നൽകിയിരുന്നു. ഇവരിൽ പലരും അമേരിക്കയിൽ സ്ഥിരതാമസത്തിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു.

സാൽവഡോറിൽ നിന്നും അഭയാർഥികളായി അമേരിക്കയിലെ നൂജഴ്സിയിൽ എത്തി 20 വർഷമായി താമസിക്കുന്ന ദമ്പതിമാരായ ഒസെ സാന്റോസ സാഞ്ചസ് ഭാര്യ സോണിയാ ഗോൺസാലസ് എന്നിവർക്കു ടിപിഎസ് സ്റ്റാറ്റസ് ഉണ്ടായിരുന്നുവെങ്കിലും ഗ്രീൻകാർഡിനു വേണ്ടി കോടതിയെ സമീപിച്ചതിനെ തുടർന്നാണു കോടതിയുടെ വിധി.

ഇവർ 1998 ലാണ് അമേരിക്കയിൽ എത്തിയത്. 2001 ൽ താല്ക്കാലിക സംരക്ഷണം നൽകിയിരുന്നുവെന്നും, ഇവരുടെ നാലു മക്കളിൽ ഇളയ കുട്ടി അമേരിക്കയിൽ ജനിച്ചതാണെന്നും ചൂണ്ടികാട്ടിയാണ് ഗ്രീൻ കാർഡിന് അപേക്ഷിച്ചത്.

അമേരിക്കയിൽ അനധികൃതമായി പ്രവേശിച്ചവർക്കേ ഈ വിധി ബാധകമാകൂവെന്നും, എന്നാൽ ടൂറിസ്റ്റ് വീസയിലോ, താല്ക്കാലിക വീസയിലോ അമേരിക്കയിൽ എത്തി വീസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ നിയമപരമായി ഗ്രീൻകാർഡിന് അപേക്ഷിക്കുന്നവരുടെ കാര്യത്തിൽ മെറിറ്റനുസരിച്ച് തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടികാണിച്ചിട്ടുണ്ട്.