കൊല്ലം:ട്രോളിംഗ് നിരോധനം നിലവില്‍ വരാന്‍ രണ്ട് ദിവസങ്ങള്‍ മാത്രം നിലനില്‍ക്കെ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. മത്സ്യവള്ളങ്ങള്‍ക്ക് അയല, കുറ്റ, ചെറിയ ചൂര, പരവ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കിട്ടുന്നത്. ബോട്ടുകള്‍ക്ക് അയലയും കണ്ണന്‍കൊഴിയാളയും കിളിമീനുമാണ് ലഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രജിസ്ട്രേഷന്‍ നമ്ബരിലെ അവസാനത്തെ ഒറ്റ, ഇരട്ട സംഖ്യകളുടെ അടിസ്ഥാനത്തില്‍ പകുതിയോളം വള്ളങ്ങളും ബോട്ടുകളും മാത്രമാണ് കടലില്‍ പോകുന്നത്.

അതുകൊണ്ട് തന്നെ ലേലം നിരോധിച്ചിരിക്കുകയാണെങ്കിലും ഹാര്‍ബറുകളില്‍ കച്ചവടക്കാര്‍ തമ്മില്‍ മത്സരം കൊഴുക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെയും കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും ഭാഗമായി അടഞ്ഞുകിടന്ന ഹാര്‍ബറുകള്‍ രണ്ടാഴ്ച മുന്‍പ് തുറന്നപ്പോള്‍ മത്സ്യത്തിന്റെ ന്യായവില പുതുക്കി നിശ്ചയിച്ചിരുന്നു. മത്സ്യലഭ്യത ഉയരുമ്ബോള്‍ ന്യായവില താഴുമെന്നാണ് കരുതിയിരുന്നത്.എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഇപ്പോള്‍ പാലിക്കപ്പെടുന്നില്ല.ഇതിനാലാണ് മത്സ്യ വില കുതിച്ചുയരുന്നത്.